ഇടതന്റെ ഭരണ നേട്ടങ്ങൾ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിന്റെ വിലയിരുത്തൽ കൂടിയായിരിക്കുമെന്ന് ആദ്യം പറഞ്ഞത് നവകേരള മാർച്ചിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. തൊട്ടുപിന്നാലെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും അത് ശരിവയ്ക്കേണ്ടി വന്നു. അത് സ്വാഭാവികമല്ലേ എന്നായിരുന്നു വി.എസ് പ്രതികരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരള രക്ഷായാത്രയ്ക്കിടെ ഇക്കാര്യം ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും സി.പി.ഐ സെക്രട്ടറി വെളിയം ഭാർഗവനും പറഞ്ഞതും ഇതുതന്നെ. സി. പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ദേശീയ പ്രശ്നങ്ങളോടൊപ്പം തങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകളുടെ ഭരണവും പ്രചാരണ വിഷയമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ തെരഞ്ഞടുപ്പ് കൺവൻഷനുകൾ പൂർത്തിയായി. എന്നാൽ, ഒരിടത്തും വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ കേരളം ഭരിക്കുന്ന ഇടതുസർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആരും കാര്യമായി പരാമർശിച്ചില്ല. ജനപ്രിയമെന്ന് വാഴ്ത്തപ്പെട്ട ബജറ്റിലെ പ്രഖ്യാപനങ്ങളെക്കുറിച്ചും ആരും മിണ്ടുന്നില്ല.തെരഞ്ഞെടുപ്പ് കൺവൻഷനിൽ നേതാക്കളുടെ പ്രസംഗങ്ങളിൽ നിറഞ്ഞുനിന്നത് മറ്റു ചില വിഷയങ്ങളായിരുന്നു. മഅ്ദനി ബന്ധം, ദേശീയരാഷ്ട്രീയത്തിലെ മൂന്നാം ബദൽ, ആണവ കരാർ, സാമ്രാജ്യ ത്വ അധിനിവേശം, ന്യൂനപക്ഷ സംരക്ഷണം, ഇസ്ര യേൽ ബന്ധം, പാലോളിക്കമ്മിറ്റി. കൂട്ടത്തിൽ ലാവ്ലിനിലെ രാഷ്ട്രീയ പകപോക്കൽ, ഹൈന്ദവ ഭീകരത, തീവ്രവാദം... ഇങ്ങനെ പോയി നേതാക്കളുടെ പ്രസംഗം.
2006 മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത ഇടതുസർക്കാർ സംസ്ഥാനഭരണത്തെക്കുറിച്ചു പറയാൻ മടിക്കുന്നതിന്റെ രഹസ്യമെന്തെന്നു അന്വേഷിക്കുകയാണിവിടെ.
ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് ഇതുവരെ 3,454 രാഷ്ട്രീയസംഘട്ടനങ്ങൾ നടന്നു. എല്ലാ കേസുകളിലും ഒരു ഭാഗത്ത് സിപിഎം ആയിരുന്നു കക്ഷി.
സി.പി.എം- ബി.ജെ.പി സംഘട്ടനം: 1449, സി.പി. എം- സിപിഐ:137, സി.പി.എം-യുഡിഎഫ്:1222, ഏറ്റവും കൂടുതൽ സംഘട്ടനങ്ങൾ നടന്നത് കണ്ണൂരിൽ:1194, ഇവിടെ സി.പി.എമ്മും ബി.ജെ.പിയുമായി 543-ഉം സി.പി.എമ്മും യു.ഡി.എഫുമായി 402-ഉം രാഷ്ട്രീയസംഘട്ടനങ്ങൾ നടന്നു.
രാഷ്ട്രീയവൈരാഗ്യവുമായി ബന്ധപ്പെട്ട് 103 ബോംബേറ് കേസുകൾ. സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ 45 വീതം. 13 പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് ബലമായി പ്രതികളെ മോചിപ്പിച്ചു. ഏഴെണ്ണത്തിൽ പ്രതികൾ സി.പി.എം. രണ്ടിടത്ത് സി.പി.ഐക്കാർ. രാഷ്ട്രീയകൊലപാതകങ്ങൾ 38, കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകർ 20, കണ്ണൂരിൽ 12 പേർ. സി.പി.എം പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലക്കേസുകൾ 16, ബി.ജെ.പിക്കാർ പ്രതികളായ 17 കേസുകൾ, രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളുടെ എണ്ണം 309.ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായത് 12 പേർ.ഗുണ്ടാ ആക്ട് പ്രകാരം പിടിയിലായത് 252 പേർ.പിടിച്ചുപറി കേസുകൾ 3,277. സ്ത്രീകളുടെ ആഭരണങ്ങൾ പിടിച്ചു പറിച്ച സംഭവങ്ങൾ 1,880, ഇതുമൂലമുണ്ടായ നഷ്ടം 5,660.5 പവൻ സ്വർണം.പെൺ വാണിഭകേസുകൾ- 39പകൽ സമയത്തുൾപ്പെടെ നടന്ന ബാങ്ക് കവർച്ചകൾ- എട്ട്, നഷ്ടം അഞ്ചുകോടികവർച്ച കേസുകളുടെ എണ്ണം: 2,462. പൊതുസ്ഥലങ്ങളിൽ 1504 കവർച്ച. വാഹനങ്ങൾ തടഞ്ഞ് 172 കവർച്ചകൾമോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത് 17 പേർ, 738 പേർക്ക് പരിക്കേറ്റുസ്ത്രീ പീഡനകേസുകൾ ജനുവരി 31 വരെ 21,257 എണ്ണംദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ സംഭവങ്ങൾ 72, ഇതിൽ 37 എണ്ണം കൊലപാതകമെന്നു തെളിഞ്ഞു.2008-ൽ കേരളത്തിൽ 685 പെൺകുട്ടികളെ കാണാതായി. ഇതിൽ 92 പേരെ ഇനിയും കണെ്ട ത്തിയിട്ടില്ലസർക്കാർ വന്നശേഷം 74 ബാറുകൾ, 25 വിദേശ മദ്യ ചില്ലറ വിൽപനശാലകൾ,11 ബിയർ പാർലറുകൾ എന്നിവ തുടങ്ങി.2002-ൽ യു.ഡി.എഫ് സർക്കാർ നിർത്തലാക്കിയ 1,610 കള്ളു ഷാപ്പുകൾ എൽ.ഡി.എഫ് വീണ്ടും തുറന്നു. ഇതിൽ 933 എണ്ണം ഇപ്പോൾ പ്രവർ ത്തിക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു പലതിനും സ്ഥലമെടുത്ത് നൽകാത്തതിനാൽ പ്രവർത്തനം തുടങ്ങാനായില്ലവർഷം തോറും പതിനായിരം കോടിയുടെ വ്യവസായ നിക്ഷേപം ആകർഷിക്കും എന്ന പ്രഖ്യാപനം നടന്നില്ല. ആകെയുണ്ടായ നിക്ഷേപം 43 കോടി. തമിഴ്‌നാട്ടിൽ ഇത് ഒരു ലക്ഷം കോടിയും കർണാടകയിൽ 85,000 കോടിയും ഗുജറാത്തിൽ 1.35 ലക്ഷം കോടിയുമാണ്.
ഒമ്പത് വർഷത്തിനുശേഷം കുടിവെള്ളത്തിന് ചാർജ്ജ് വർധിപ്പിച്ചു, വൈദ്യുതിക്ക് തെർമൽ സർചാർജ്ജ്.
നിക്ഷേപകർ പാർട്ടിയിലെയും മുന്നണിയിലെയും ഭിന്നത മൂലം നിരാശയോടെ മടങ്ങിസ്മാർട്ട് സിറ്റി, ടെക്നോ സിറ്റി, ഹൈടെക് സിറ്റി ഇവയുടെ നിർമാണം അനിശ്ചിതത്വത്തിൽസംസ്ഥാനത്തെ 16 പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോഴും പൂട്ടിക്കിടക്കുന്നു.
പദ്ധതിവിഹിതം പകുതിപോലും ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കായില്ല. പഞ്ചായത്തുകൾ 39.29 ശതമാനം, നഗരസഭകൾ 31.97 ശതമാനം, കോർപ്പറേഷനുകൾ 24.73 ശതമാനം, ജില്ലാ പഞ്ചായത്തുകൾ 38.6 ശതമാനം ഇങ്ങനെയാണ് ചെലവഴിച്ചത്.ലോട്ടറിയുമായി ബന്ധപ്പെട്ട 32 കേസുകളിൽ കോടതിയിൽ തോറ്റുസ്വാശ്രയ പ്രശ്നത്തിൽ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും കേസുകളെല്ലാം തോറ്റുകോടതിയിൽനിന്ന് 18 തവണ സർക്കാരിന് വിവിധ കേസുകളിൽ നിശിതവിമർശനം ഏൽക്കേണ്ടി വന്നുസ്ഥലം ലഭ്യമാകാത്തതിനാൽ കിൻഫ്ര തുടങ്ങാനിരുന്ന 16 ലധികം വ്യവസായ പാർക്കുകൾ അനിശ്ചിതത്വത്തിൽ.
പ്ലസ് വൺ, ബി.എഡ് എന്നിവയ്ക്ക് ഏകജാലകം ഏർപ്പെടുത്തിയതിൽ വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി. 9,000 സീറ്റുകൾ പ്ലസ് വണിന് ഒഴിഞ്ഞു കിടക്കുന്നു. ബി.എഡ്കാർക്ക് ഒരു വർഷം നഷ്ടമായി. സ്വാശ്രയ പ്രവേശനം ജനുവരിയിലും പൂർത്തിയായില്ല. ഫീസ് നിർണയത്തിൽ മാനദണ്ഡങ്ങൾ പാലിക്കാനായില്ല. പല സ്ഥാപനങ്ങളിലും പല ഫീസ്.ഈ സർക്കാരിന്റെ കാലത്ത് 22 ഐഎഎസ് ഉദ്യോഗസ്ഥരും 18 ഐപിഎസ് ഉദ്യോഗസ്ഥരും കേരളം വിട്ടു. ചീഫ് സെക്രട്ടറിയായിരുന്ന ലിസി ജേക്കബ് സ്വയം വിരമിച്ചു.
ഭരണം തുടങ്ങിയപ്പോൾ മുതൽ വിവാദങ്ങൾക്കും കുറവുണ്ടായില്ല. എ.ഡി.ബി വായ്പ, മൂന്നാർ ഒഴിപ്പിക്കൽ അവകാശവാദം, അരവണ, എച്ച്.എം.ടി ഭൂമി, മെർക്കിസ്റ്റൻ, സെസ്, ഭക്ഷ്യ സുരക്ഷ, ലാവ്ലിൻ, പൂമൂടൽ, കിളിരൂർ, ടോട്ടൽ തട്ടിപ്പ്, മന്ത്രിപുത്രൻമാരുടെ വിളയാട്ടങ്ങൾ അങ്ങനെ വിവാദങ്ങൾ എണ്ണിയാലൊടുങ്ങില്ല.
കടപ്പാട്: റോയി കൊട്ടാരച്ചിറ, ദീപിക.കോം.
8 comments:
2006 മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത ഇടതുസർക്കാർ സംസ്ഥാനഭരണത്തെക്കുറിച്ചു പറയാൻ മടിക്കുന്നതിന്റെ രഹസ്യമെന്തെന്നു അന്വേഷിക്കുകയാണിവിടെ.
പൊന്നാനിയില്‍ തുടക്കത്തിലേ ലീഗ് കിതയ്ക്കുന്നു
മലപ്പുറം: തങ്ങളുടെ പഴയ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ആദ്യഘട്ടത്തിലേ മുസ്ളിംലീഗ് തോല്‍വി സമ്മതിക്കുന്നു. മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ മുന്നേറ്റവും, ചരിത്രം തിരുത്തിയ പാര്‍ലമെന്റ് മണ്ഡലം കവന്‍ഷനുമാണ് ലീഗിനെ അങ്കലാപ്പിലാക്കിയത്. ഈ ജനമുന്നേറ്റം മറികടക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ലീഗും കോഗ്രസും. തങ്ങളെ പൊന്നാനിയില്‍ കുറ്റിയടിച്ചിട്ടാല്‍ കണ്ണൂരും വടകരയിലും സിപിഐ എമ്മിനെയും കുറ്റിയടിച്ചിടുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വിലാപം പരാജയഭീതിയില്‍നിന്നുണ്ടായതാണ്. അതിനിടെ പരാജയത്തില്‍നിന്ന് കരകയറാന്‍ ബിജെപി വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള അണിയറ പ്രവര്‍ത്തനം ലീഗ് തുടങ്ങി. ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു കെപിസിസി ഭാരവാഹി മുഖേന രണ്ട് കോടി രൂപക്ക് വോട്ട് കച്ചവടം ഉറപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് മഅ്ദനിയെ കൂട്ടുപിടിച്ച് സിപിഐഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പിഡിപിയുടെ എല്‍ഡിഎഫിനുള്ള ഉറച്ച പിന്തുണയില്‍ ലീഗിന് സമനിലതന്നെ തെറ്റിയിരിക്കുകയാണ്. യുഡിഎഫിന്റെ കേരളത്തിലെ ഏക ഉറച്ചകോട്ടയായിരുന്നു പൊന്നാനി. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ വിജയിക്കുന്ന മണ്ഡലം. ലക്ഷത്തിനു പുറത്തായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും ലീഗിന് ഭൂരിപക്ഷം. എന്നാല്‍ സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ട ലീഗ് ഇന്ന് മണ്ഡലത്തില്‍ വിയര്‍ക്കുകയാണ്. കഴിഞ്ഞതവണ മഞ്ചേരിയില്‍ സംഭവിച്ചത് ഇക്കുറി ഇവിടെ ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെ വനവാസത്തിനയച്ച കുറ്റിപ്പുറം, തിരൂര്‍ മണ്ഡലങ്ങളും എന്‍സിപിയെ തോല്‍പിച്ച പൊന്നാനി മണ്ഡലവും പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നതും ഭയം ഇരട്ടിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ തൃത്താലയും ഈ മണ്ഡലത്തിലാണ്. ഇതിനാല്‍ പഴയപോലെ പൊന്നാനി സുരക്ഷിതമല്ലെന്ന് ലീഗിനറിയാം. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദ് പൊന്നാനിയെ 'മൊഴി' ചൊല്ലി മലപ്പുറത്ത് ചേക്കേറിയത്. ഒടുവില്‍ എന്‍ഡിഎഫ് വോട്ട് ഉറപ്പാക്കി ഇ ടി മുഹമ്മദ് ബഷീറിനെ ഗോദയിലിറക്കി. എന്നിട്ടും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ യുഡിഎഫ് പരാജയം രുചിച്ചുതുടങ്ങി. ഇതോടെയാണ് സിപിഐ എമ്മിനെയും പിഡിപിയെയും ചേര്‍ത്ത് കള്ളക്കഥയുണ്ടാക്കുന്നത്. എന്നാല്‍, മണ്ഡലത്തിലുടനീളം എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കുകയാണ്. ശനിയാഴ്ച കുറ്റിപ്പുറം നിളാതീരത്തേക്ക് ആര്‍ത്തലച്ചെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. നിയമസഭാ മണ്ഡലം കവന്‍ഷനുകളിലും വന്‍ ജനപങ്കാളിത്തമാണ്. സ്ഥാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ലഭിക്കുന്ന വരവേല്‍പ്പും ആവേശകരമാണ്. തിങ്കളാഴ്ച തവനൂര്‍ മണ്ഡലത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സീകരിക്കാനെത്തിയത്. ഞായറാഴ്ച പരപ്പനങ്ങാടിയിലെ തീരപ്രദേശങ്ങളില്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ കടലിന്റെ മക്കള്‍ വരവേറ്റത്. പൊന്നാനി മണ്ഡലം ഇതുവരെ കാണാത്ത ആവേശമാണ് സ്വീകരണകേന്ദ്രങ്ങളില്‍. മുസ്ളിംലീഗിന്റെ ധാരാളം പ്രവര്‍ത്തകരും രണ്ടത്താണിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇത് ലീഗിനെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിനാല്‍ സമുദായ വികാരം ആളിക്കത്തിക്കാനുള്ള കള്ളക്കഥകള്‍ അഴിച്ചുവിടുകയാണ് ലീഗ്. പക്ഷേ, ലീഗും സമുദായവും തമ്മിലുള്ള ബന്ധം ശരിക്കും തിരിച്ചറിയുന്ന പൊന്നാനിയിലെ വോട്ടര്‍മാര്‍ ആ ചതിക്കുഴിയില്‍ വീഴില്ല.
ദേശീയ സുരക്ഷാ നിയമമനുസരിച്ച് ജയിലിലടക്കപ്പെട്ട പ്രതി ആഭ്യന്തര മന്ത്രിയുടെ കൂടെ ജില്ലാ ഭരണ കേന്ദ്രത്തില്‍. വടകരയിലെ സി പി എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയിലാണ് ഈ അവിശുദ്ധ ബന്ധം മറനീക്കിയത്.
പി ഡി പി നേതാവ് നൗഷാദ് തിക്കോടിയാണ് തിങ്കളാഴ്ച കോടിയേരി ബാലകൃഷ്ണനൊപ്പം പൊലീസ് അകമ്പടിയോടെ കലക്ടറേറ്റിലെത്തിയത്. പി സതീദേവിക്ക് അകമ്പടി സേവിച്ച് പൊലീസ് മന്ത്രിയും എന്‍ എസ് എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയും എത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേറ്റു.
ദേശീയ സുരക്ഷാ നിയമം അനുസരിച്ച് ഒരു വര്‍ഷമാണ് ഇയാള്‍ സേലം ജയിലില്‍ തടവില്‍ കഴിഞ്ഞത്. തമിഴ്‌നാട്ടിലെ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്നവരെയാണ് സേലം ജയിലില്‍ അടയ്ക്കാറുള്ളത്. പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ സൂഫിയാ മഅദനിയുടെ സഹോദരനായാണ് സ്വയം വിശേഷിപ്പിക്കുന്നത്. പിന്നീട് മജ്ലിസിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും രഹസ്യാന്വേഷണ വിഭാഗം ഇയാളെ പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കയാണ്. തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവും ഇയാളിലുണ്ട്. ഇത്തരത്തില്‍ ദേശസുരക്ഷക്കു തന്നെ ഭീഷണിയായ പ്രതിയുമായാണ് കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ മുമ്പിലെത്തിയത്.
ജനറല്‍ ഇലക്ഷന്‍ സമയത്ത് കേരളത്തിലെ ജനങ്ങള്‍ ഒരിക്കലും കേരളപ്രശ്നവും, കേന്ദ്ര പ്രശ്നവും കൂട്ടി കുഴയ്ക്കാറില്ല എന്ന് എത്ര തവണ തെളിയിച്ചിരിക്കുന്നു :)
തമിഴ്നാട് കേരളത്തിന്റെ മേല്‍ കുതിര കയറിയപ്പോള്‍ കോണിയുടെ ഒരാള്‍ കേന്ദ്ര മന്ത്രിയായി ഇരുന്നിട്ടും മറ്റ് കോണ്‍ഗ്രസ്സ് കേന്ദ്ര മന്ത്രിമാരെ പോലെ എന്തേ മുണ്ടാട്ടം ഇല്ലാതിരുന്നത്? തമിഴ്നാട് മന്ത്രിമാര്‍ക്ക് മുന്നില്‍ റാന്‍ മൂളി നിന്നത് എന്തേ?
ശര്‍ത് പവാര്‍ കേരളത്തിന് അരി നിഷേധിച്ചപ്പോള്‍ ഈ കോണി മന്ത്രി എവിടെയായിരുന്നു?
അവസാനം ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് ധന സഹായം നല്‍കണമെന്ന് കേരളം പറഞ്ഞപ്പോള്‍ അങ്ങിനെ ഒരു വിഭാഗത്തിന് മാത്രം സഹായം നല്‍കുവാന്‍ കേന്ദ്രത്തിന് സാധിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ഈ കോണി മന്ത്രി ഉറങ്ങുകയായിരുന്നോ?
ഈ ഇലക്ഷനില്‍ ചര്‍ച്ച ചെയ്യേണ്ടത് കേന്ദ്രത്തില്‍ 3 മന്ത്രിമാരുണ്ടായിട്ടും അവര്‍ കേരളത്തിന്റെ പുരോഗതിക്ക് ഒന്നും ചെയ്യാതിരുന്നത് എന്ത് കൊണ്ട് എന്നാണ്. തമിഴ്നാടുമായി തര്‍ക്കങ്ങളുണ്ടായപ്പോള്‍ കോണി മന്ത്രി ഉള്‍പ്പെടെയുള്ള മലയാളി കേന്ദ്ര മന്ത്രിമാര്‍ എന്ത് കൊണ്ട് കേരളത്തിനനുകൂലമായി പ്രസ്താവന ഇറക്കിയില്ല എന്നതാണ്.
പെരുമ കാക്കാന്‍ പൊന്നാനി
പൊന്നാനി: എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന പൊന്നാനി നിയമസഭാ മണ്ഡലം ഇക്കുറിയും ആ പെരുമ കാക്കും. സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിയവരുടെ ഈ നാട് അതിന്റെ മഹത്വം കൈവെടിയില്ല. കടലും കായലുകളും കനാലും പുഴകളാലും ചുറ്റപ്പെട്ടുകിടക്കുന്ന പൊന്നാനി കര്‍ഷക - കമ്യൂണിസ്റ്റ് - സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ്. കലയും സാഹിത്യവും രാഷ്ട്രീയവും ഇഴപിരിയാതെ ഇണങ്ങിച്ചേര്‍ന്ന സവിശേഷപാരമ്പര്യമുള്ള പൊന്നാനിയില്‍ 1937ലെ ബീഡിത്തൊഴിലാളി സമരവും വഞ്ചിത്തൊഴിലാളി സമരവും 'ഇന്‍ക്വിലാബും അല്ലാഹു അക്ബറും' ഒരുമിച്ച് 1939ലെ തൊഴിലാളിമുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിക്ക് സുശക്തമായ അടിത്തറയിട്ടു. ഈ മണ്ഡലത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് രാഷ്ട്രീയ എതിരാളികള്‍പോലും നിഷേധിക്കുന്നില്ല. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ വന്നേരിനാടിന്റെ ഭാഗമായ പൊന്നാനി ദ്വയാംഗ മണ്ഡലമായിരുന്നു. 1965ലാണ് ഇന്നത്തെ പൊന്നാനി മണ്ഡലം രൂപീകൃതമാകുന്നത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് 38,231 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന് 43,717 വോട്ട് പൊന്നാനി നിയോജക മണ്ഡലത്തില്‍നിന്ന് ലഭിച്ചു. 5486 വോട്ടിന്റെ ലീഡ്. നിലവിലെ മണ്ഡലത്തില്‍നിന്നും എടപ്പാള്‍ പഞ്ചായത്ത് പുതിയ തവനൂര്‍ മണ്ഡലത്തിലേക്ക് പോയി. ആലങ്കോട്, നന്നംമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി നഗരസഭ എന്നിവ ചേര്‍ന്നതാണ് പുതിയ പൊന്നാനി നിയോജക മണ്ഡലം. 1,37,411 വോട്ടര്‍മാരാണ് മണ്ഡലത്തില്‍. ഇതില്‍ 74,141 സ്ത്രീകളും 63,270 പുരുഷന്മാരുമുണ്ട്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫാണ് ഭരിക്കുന്നത്. പൊന്നാനി മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് എല്‍ഡിഎഫാണ്. പരമ്പരാഗത തൊഴിലാളികളാണ് മണ്ഡലത്തില്‍ കൂടുതല്‍. മത്സ്യം, കൃഷി എന്നിവയിലാണ് ഏറെ പേര്‍ ഉപജീവനം നടത്തുന്നത്. എന്നാല്‍ പഴയ പെരുമ മാത്രമായിരുന്നു പൊന്നാനിക്കുണ്ടായിരുന്നത്. ഇവിടെ വികസനത്തിന്റെ വിത്തുപാകിയത് ഇമ്പിച്ചിബാവ മന്ത്രിയായിരിക്കെയാണ്. 1996ല്‍ പാലോളി മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ ഇതിന് തുടര്‍ച്ചയുണ്ടായി. 2006ല്‍ പാലോളി വീണ്ടും ഇവിടെനിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ചു. ചമ്രവട്ടം പദ്ധതി, ബിയ്യം റഗുലേറ്റര്‍, പൊന്നാനി ഫിഷിങ് ഹാര്‍ബര്‍, കനോലി കനാല്‍ നവീകരണം, വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ്, പുഞ്ചകോള്‍ മേഖല വികസന പദ്ധതി, വിവിധ ഗതാഗത പദ്ധതികള്‍ ഇങ്ങനെ 250 കോടി രൂപയുടെ വികസനമാണ് ഇപ്പോള്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ നേട്ടങ്ങള്‍ക്ക് ജനങ്ങള്‍ വോട്ടുചെയ്ത് കടപ്പാട് പ്രഖ്യാപിക്കും. അതേസമയം എംപിയുടേതായി ഒരു വികസനവും ഇവിടെ എടുത്തുകാട്ടാനില്ല.
വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല
പിണറായി വിജയന്‍
വര്‍ഗീയതയെ എതിര്‍ക്കുന്നത് ആരാണ് എന്ന ചോദ്യം കഴിഞ്ഞ കുറെദിവസമായി കേരളത്തിലെ ചില മാധ്യമങ്ങള്‍ ഉയര്‍ത്തുകയാണ്. യുഡിഎഫ്നേതൃത്വമാകട്ടെ, ഇടതുപക്ഷ ജനാധിപത്യമുന്നണി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നു. അബ്ദുള്‍ നാസര്‍ മഅ്ദനി നയിക്കുന്ന പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനാണ് എന്ന് വ്യക്തമായതോടെയാണ് ഇത്തരത്തിലുള്ള പ്രചണ്ഡമായ പ്രചാരണം ആരംഭിച്ചത്. ഇതേ പിഡിപിയുടെ പിന്തുണ 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, യുഡിഎഫിനായിരുന്നു. അന്ന് രണ്ടുകൈയും നീട്ടി അത് സ്വീകരിക്കാന്‍ യുഡിഎഫിന് ഒരുതരത്തിലുള്ള വിഷമവുമുണ്ടായില്ല. അങ്ങനെ സ്വീകരിക്കുന്നതില്‍ വര്‍ഗീയ-ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ അപകടം കണ്ടെത്താന്‍ ഇന്ന് വര്‍ഗീയവിരുദ്ധ നാട്യവുമായി രംഗത്തെത്തുന്ന യുഡിഎഫിനും അനുകൂല മാധ്യമങ്ങള്‍ക്കും കഴിഞ്ഞില്ല. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചത് ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലല്ല. അങ്ങനെ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നിലപാടില്‍ വെള്ളം ചേര്‍ക്കാനോ ഏതെങ്കിലും തരത്തിലുള്ള പുതിയ രാഷ്ട്രീയസഖ്യത്തില്‍ ഏര്‍പ്പെടാനോ എല്‍ഡിഎഫ് തയ്യാറായിട്ടുമില്ല. എന്നു മാത്രമല്ല, അബ്ദുള്‍ നാസര്‍ മഅ്ദനി, പരസ്യമായി തീവ്രവാദത്തെ തള്ളിപ്പറയുകയും അത്തരം പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നീക്കവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ബഹുജനസമക്ഷം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയായിട്ടും പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് കിട്ടാന്‍ പാടില്ല; അഥവാ കിട്ടിയാലും അത് എല്‍ഡിഎഫ് സ്വീകരിക്കാന്‍ പാടില്ല; സ്വീകരിക്കുകയാണെങ്കില്‍ അത് എല്‍ഡിഎഫിന് ഗുണംചെയ്യാന്‍ പാടില്ല എന്ന വാശിയോടെയുള്ള പ്രചാരണമാണ് അരങ്ങേറുന്നത്. ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ സംഘടിതമായി നടക്കുന്ന മാധ്യമ ആക്രമണങ്ങള്‍ കണ്ട് അമ്പരക്കുന്ന ചിലരെങ്കിലുമുണ്ടാകും. ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവരുമുണ്ടാകും. ഇത്തരം സംഘടിതമായ കടന്നാക്രമണങ്ങളെ നേരിട്ടും മറികടന്നുമാണ് എല്‍ഡിഎഫും അതിനെ നയിക്കുന്ന പ്രസ്ഥാനവും കേരളത്തിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണ ആര്‍ജിച്ചതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ. യുഡിഎഫിന്റെ വര്‍ഗീയകൂട്ടുകെട്ട് കണ്ട് ഇന്ന് ചില പ്രവചനങ്ങളുമായി രംഗത്തുവരുന്നവരുണ്ട്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതേ പ്രവചനങ്ങള്‍ നാം കേട്ടിരുന്നു. അവസാനം വോട്ടെണ്ണിയപ്പോള്‍ 18 സീറ്റിലും എല്‍ഡിഎഫ് ജയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശിഥിലീകരിക്കപ്പെട്ടെന്നുവരെ പ്രചരിപ്പിച്ചവരുണ്ട്. 140ല്‍ 98 സീറ്റിലും വിജയംവരിച്ച് മുന്നണി ജനപിന്തുണ തെളിയിച്ചപ്പോഴാണ് അത്തരം പ്രചാരണങ്ങള്‍ക്ക് അന്ത്യമായത്. രാഷ്ട്രീയവിഷയങ്ങള്‍ അവതരിപ്പിച്ച്, അതില്‍ എടുക്കുന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സമീപിക്കാന്‍ കഴിവില്ലാത്തവര്‍ സ്വീകരിക്കുന്നതാണ് നുണപ്രചാരണത്തിന്റെയും കുതന്ത്രങ്ങളുടെയും കുറുക്കുവഴി. എല്‍ഡിഎഫിന് വര്‍ഗീയതയുമായി ഒരുതരത്തിലുമുള്ള സന്ധിയുമില്ല. ഏതുതരത്തിലുള്ള വര്‍ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്ത പാരമ്പര്യമാണ് ഈ മുന്നണിയുടേത്. വര്‍ഗീയ ശക്തികളുടെ ഔദാര്യവും സഹായവും ഞങ്ങള്‍ക്കാവശ്യമില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് കറപുരളാത്ത മതനിരപേക്ഷനിലപാടിന്റെ ബലത്തിലാണ്. അതുകൊണ്ടുതന്നെയാണ്, വര്‍ഗീയതയുടെ മൂര്‍ത്തരൂപമായ ആര്‍എസ്എസിനെയും അതിന്റെ മറ്റൊരു പതിപ്പായ എന്‍ഡിഎഫിനെയും എന്തുവില കൊടുത്തും എതിര്‍ക്കാനുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്. അത്തരം നിലപാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ കുറെ വോട്ടോ അധികം കിട്ടാവുന്ന സീറ്റോ അല്ല, ഈ നാടിന്റെയും ജനങ്ങളുടെയും രക്ഷയാണ് എല്‍ഡിഎഫിനു മുന്നിലുള്ള അജന്‍ഡ. ഇപ്പോള്‍ യുഡിഎഫിന് എന്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ വര്‍ഗീയതയുടെ അംശം കാണാത്തവരുണ്ട്. രാഷ്ട്രീയതിമിരം ബാധിച്ച അത്തരക്കാരെ അവഗണിക്കുകയാണ്. ആര്‍എസ്എസിന്റെ മറുപതിപ്പായ ഭീകരസംഘടനയാണ് എന്‍ഡിഎഫ് എന്ന് ആ സംഘടനയുടെ മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളീയരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അവരുടെ പിന്തുണയും സഹായവും നാടിന് ആപത്താണ്. വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം യുഡിഎഫ് എന്നും പിന്തുടര്‍ന്നിട്ടുണ്ട്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തി യതിന്റെ ലജ്ജാകരമായ കഥകള്‍ സംശയരഹിതമായി പുറത്തുവന്നിട്ടുള്ളതാണ്. അതിന്റെ ഫലമായി ബിജെപി ശിഥിലീകരണത്തിലേക്ക് നീങ്ങുകയും മനംമടുത്ത അനേകമാളുകള്‍ ആ പാര്‍ടിയെ ഉപേക്ഷിച്ച് മതനിരപേക്ഷ ചേരിയിലേക്കു കടന്നുവരികയും ചെയ്തു. വിരുദ്ധസ്വഭാവമുള്ള വര്‍ഗീയതകളെ ഒരേസമയം ഇരുവശത്തും നിര്‍ത്താന്‍ മടിയില്ലെന്ന് യുഡിഎഫ് തെളിയിച്ചതിന്റെ ഉദാഹരണമാണ് കുപ്രസിദ്ധ 'കോ-ലീ-ബി' സഖ്യം. ഏത് വര്‍ഗീയശക്തിക്കും സമീപിക്കാനും സഖ്യം കൂടാനുമുള്ള ഒന്നാണ് കോഗ്രസും ആ പാര്‍ടി നയിക്കുന്ന യുഡിഎഫും. ഇന്ന് ഇടതുപക്ഷമാണ് ശത്രു എന്ന് എന്‍ഡിഎഫ് പറയുന്നു. അത് ഇടതുപക്ഷനിലപാടിനുള്ള അംഗീകാരമാണ്- വര്‍ഗീയതയ്ക്കെതിരായ സന്ധിയില്ലായ്മയ്ക്കുള്ള അംഗീകാരം. എന്‍ഡിഎഫോ ആര്‍എസ്എസോ ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് എന്തെങ്കിലും തെറ്റുപറ്റിയോ എന്ന് പരിശോധിക്കേണ്ടിവരിക. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്നും മുന്നണി നേതൃത്വംനല്‍കുന്ന സര്‍ക്കാരില്‍നിന്നും ഒരു സൌജന്യവും വര്‍ഗീയശക്തികള്‍ക്ക് ലഭിക്കില്ല. അതുകൊണ്ട്, എത്ര കടുത്ത വര്‍ഗീയശക്തികളെയും കൂട്ടുപിടിച്ച് കോഗ്രസും ലീഗും എല്‍ഡിഎഫിനെ തകര്‍ക്കാന്‍ വന്നാലും ഞങ്ങളതിനെ ഭയപ്പെടുന്നില്ല. രാജ്യത്തെ അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറവയ്ക്കുകയും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പലസ്തീനിലെയും കൂട്ടക്കുരുതികള്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന ധര്‍മമാണ് അമേരിക്കന്‍ വിധേയത്വത്തിലൂടെ കോഗ്രസ് സ്വീകരിക്കുന്നത്. അതേ കൂട്ടര്‍തന്നെ, ഇപ്പോള്‍ എന്‍ഡിഎഫിനെ കൂടെ നിര്‍ത്തുന്നു. അതോടെ എന്‍ഡിഎഫ് പറഞ്ഞുനടന്ന സാമ്രാജ്യവിരുദ്ധ നിലപാട് മാറ്റിവയ്ക്കപ്പെടുന്നു. ഇത്തരം അവസരവാദികള്‍ക്ക് യോജിക്കാന്‍ പറ്റുന്ന ഇടം യുഡിഎഫ് മാത്രമാണ്. ഇന്നുവരെ, എന്‍ഡിഎഫ് വര്‍ഗീയതയെ തള്ളിപ്പറഞ്ഞതായോ നടത്തിയ കൊടുംപാതകങ്ങളില്‍ പശ്ചാത്തപിച്ചതായോ ആരും കേട്ടിട്ടില്ല. ആര്‍എസ്എസും അങ്ങനെതന്നെ. അത്തരം ശക്തികളെയും അവയെ തുണയ്ക്കുന്ന യുഡിഎഫിനെയും സര്‍വശക്തിയും ആര്‍ജിച്ച് എതിര്‍ക്കുകയാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ആ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നിനെയും ഇടതുപക്ഷം കാര്യമാക്കുന്നില്ല.
കേരള സര്‍ക്കാരിനെ വിലയിരുത്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കൂ...
ആര്‍ക്കാണ് പേടി? നവകേരള മാര്‍ച്ചിനിടെ പാര്‍ടി സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയ ഉത്തരം ഏതാനും നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് എന്തോ വലിയ കെണിയാണ് എന്ന മട്ടിലാണ് പലരും വ്യാഖ്യാനിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനമല്ലെന്ന പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പരാമര്‍ശംകൂടി ചോദിച്ചുവാങ്ങിയതോടെ സിപിഐ എം നേതൃത്വത്തിന്റെ വൈരുധ്യങ്ങള്‍കൂടി പുറത്തുകൊണ്ടുവന്ന സംതൃപ്തിയിലായി. ഈ തെരഞ്ഞെടുപ്പ് മൂന്നുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവും പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെതന്നെ ആയിക്കോട്ടെ. ആര്‍ക്കാണിവിടെ പേടി? ഇതിനുമുമ്പ് എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായി അഞ്ചുവര്‍ഷം യുഡിഎഫ് കേരളം ഭരിച്ചുവല്ലോ. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെയും എല്‍ഡിഎഫിന്റെ മൂന്നുവര്‍ഷത്തെയും താരതമ്യപ്പെടുത്തി വിധി പ്രസ്താവിക്കട്ടെ. ഒന്ന്. പാവങ്ങളുടെ പെന്‍ഷന്‍: യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തിനിടയില്‍ സര്‍ക്കാരില്‍നിന്നോ ക്ഷേമനിധികളില്‍നിന്നോ ഉള്ള പെന്‍ഷന്‍ ഒരു തവണപോലും വര്‍ധിപ്പിച്ചില്ല. ശരാശരി രണ്ടുവര്‍ഷത്തെ പെന്‍ഷന്‍ കുടിശ്ശികയുമാക്കി. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ കുടിശ്ശിക തീര്‍ത്തു. പെന്‍ഷന്‍ 110-120 രൂപയില്‍നിന്ന് 250 രൂപയായി ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് 274 കോടി രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനായി അനുവദിച്ചപ്പോള്‍ 2009 വിഷു ഗഡു അടക്കം 443 കോടി രൂപ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെലവഴിച്ചുകഴിഞ്ഞു. ക്ഷേമനിധികളുടെ അംശാദായം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ ഭാരം ഏറ്റെടുത്തുകൊണ്ടാണ് വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണംചെയ്യുന്നത്. മറ്റു പെന്‍ഷനുകളൊന്നും ലഭിക്കാത്ത 65 വയസ്സുകഴിഞ്ഞ എല്ലാ പാവപ്പെട്ടവര്‍ക്കും 100 രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പീടികത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍, ലോട്ടറി വില്‍പ്പനക്കാര്‍, കക്കാവാരല്‍ തൊഴിലാളികള്‍ തുടങ്ങി പുതിയ വിഭാഗങ്ങള്‍ക്കും ക്ഷേമനിധി രൂപീകരിച്ചു. രണ്ട്. റേഷന്‍: നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 116 കോടി രൂപ റേഷന്‍ സബ്സിഡിയായി നല്‍കിയിരുന്നു. പിന്നീടുവന്ന യുഡിഎഫിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് ആകെ റേഷന്‍ സബ്സിഡിയായി നല്‍കിയത് 58 കോടിരൂപ മാത്രമാണ്. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രഥമ മൂന്നൂവര്‍ഷംകൊണ്ട് മാത്രം 360 കോടി രൂപ ധനസഹായം റേഷന്‍ വാങ്ങുന്നവര്‍ക്കു നല്‍കി. പുതിയ ബജറ്റില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് 250 കോടിരൂപ ചെലവു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്സവച്ചന്തകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 30 കോടിരൂപ വീതമാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 50 കോടി രൂപയാണ് ചെലവഴിക്കുന്നത്. മൂന്ന്. കടാശ്വാസം: 1500 കൃഷിക്കാര്‍ കടംകയറി ആത്മഹത്യ ചെയ്തത് യുഡിഎഫിന്റെ ഭരണകാലത്താണ്. ഈ ഹതഭാഗ്യരുടെ കടംപോലും എഴുതിത്തള്ളുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വേണ്ടിവന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം മൊറട്ടോറിയം ഏര്‍പ്പെടുത്തി സമഗ്രമായ കടാശ്വാസ നിയമത്തിന് രൂപംനല്‍കി. കേന്ദ്രസര്‍ക്കാരിനുപോലും കടാശ്വാസ പദ്ധതി പ്രഖ്യാപിക്കുന്നതിന് കേരളത്തിലെ നിയമം പ്രചോദനമായി എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കേരളത്തിലെ കൃഷിക്കാരുടെ കടഭാരത്തില്‍ നല്ലപങ്ക് കേന്ദ്ര സ്കീംവഴി ഇല്ലാതായി. എങ്കിലും ഇതിനകം 150 കോടി രൂപ വിദര്‍ഭ പാക്കേജിന്റെ സംസ്ഥാനവിഹിതമായും വയനാട്ടിലെ കൃഷിക്കാര്‍ക്കുള്ള കടാശ്വാസമായും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ബജറ്റിലും 25 കോടി രൂപ കടാശ്വാസ കമീഷന്റെ തീര്‍പ്പുകള്‍ നടപ്പാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമീഷന്റെ ചുവടുപിടിച്ച് മത്സ്യമേഖലയിലും കടാശ്വാസ കമീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബജറ്റില്‍ പട്ടികജാതി /വര്‍ഗക്കാര്‍ക്കും കടാശ്വാസം പ്രഖ്യാപിച്ചിരിക്കുകയാണ്. 25,000 രൂപവരെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുകയാണ്. 1996നു മുമ്പുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭവനവായ്പകളുടെ വായ്പ കുടിശ്ശിക എഴുതിത്തള്ളുന്നതിനും അവരുടെ ആധാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്. നാല്. പാര്‍പ്പിടം: യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ ശരാശരി ഏതാണ്ട് 50,000 വീടുകള്‍ വീതമാണ് നിര്‍മിച്ചത്. എല്‍ഡിഎഫിന്റെ ആദ്യരണ്ടുവര്‍ഷങ്ങളിലെ ശരാശരി 80,000 വീടുകള്‍വരും. ഇന്നിപ്പോള്‍ അഞ്ച് ലക്ഷം വീട് രണ്ടുവര്‍ഷംകൊണ്ട് പണിയുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിടപ്പാടമില്ലാത്തവരടക്കം മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നിര്‍മിച്ചുനല്‍കുന്നതിന് 2000 കോടി രൂപ ചെലവു വരും. എല്ലാ വീടും വൈദ്യുതീകരിക്കാനുള്ള പദ്ധതിക്കും തുടക്കമായി. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികളും പുതുതായി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള ഏതാണ്ട് 1000 കോടി രൂപയുടെ പദ്ധതികളും ജലനിധി രണ്ടാംഘട്ടവും കൂടിച്ചേരുമ്പോള്‍ കേരളത്തിന്റെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കാനാകും. അഞ്ച്. ആരോഗ്യ ഇന്‍ഷുറന്‍സ്: പൊതു ആരോഗ്യ സംവിധാനത്തിന്റെ പരിപൂര്‍ണമായ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ഒരു നടപടിയായിരുന്നു യുഡിഎഫ് ആവിഷ്കരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്കീം. അതേസമയം ആരോഗ്യ ഇന്‍ഷുറന്‍സിനെ തള്ളിക്കളയാനും കഴിയില്ല. കാരണം ഇതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംസ്ഥാനത്തിന് നഷ്ടപ്പെടും. അതുകൊണ്ട് പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കുന്നിനാണ് നമ്മള്‍ ശ്രമിച്ചിരിക്കുന്നത്. പൊതു ആരോഗ്യസംവിധാനത്തെ പരമാവധി പ്രയോജനപ്പെടുത്തുകയും അവ ഇല്ലാത്തിടത്തുമാത്രമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ബിപിഎല്‍ ലിസ്റില്‍വരുന്ന 12 ലക്ഷത്തില്‍ താഴെ വരുന്ന കുടുംബങ്ങള്‍ക്കു മാത്രമായി ഇന്‍ഷുറന്‍സ് പരിമിതപ്പെടുത്തുന്നതിനുപകരം കേരളത്തിലെ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഈ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി കുടുംബങ്ങള്‍, ആശ്രയ സ്കീമില്‍പ്പെട്ടവര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ മൊത്തം അടങ്കല്‍ 83 കോടി രൂപയാണ്. ഇതില്‍ 30 കോടി രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. കൂട്ടത്തില്‍ ഒരു കാര്യംകൂടി പറയട്ടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന പണം പൂര്‍ണമായി ബന്ധപ്പെട്ട ആശുപത്രി വികസന സമിതികള്‍ക്കു നല്‍കുന്നതാണ്. ആറ്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍: കേരളത്തില്‍ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു. ആവശ്യമായ പുതിയ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കി. നിയമന നിരോധനം നീക്കംചെയ്തു. യുഡിഎഫ് കാലത്ത് ആരംഭിച്ച പ്ളസ് ടു, വൊക്കേഷണല്‍ സ്കൂളുകള്‍ക്കുപോലും തസ്തികകളിലേക്കുള്ള അധ്യാപകനിയമനം ഇപ്പോഴാണ് നടന്നത്. കോളേജുകളിലെ നിയമനം 2001 വരെയുള്ളത് റഗുലറൈസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു. പത്താംക്ളാസുവരെ ഉച്ചയൂണ് പരിപാടി ആവിഷ്കരിച്ചു. സ്കൂള്‍ക്കുട്ടികള്‍ക്ക് വിപുലമായ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. 2009-10ല്‍ 32 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് 100 കോടി രൂപയുടെ കോര്‍പസ് ഫണ്ടിനും തുടക്കംകുറിച്ചു. ഏഴ്. പട്ടികജാതി/ പട്ടികവര്‍ഗം: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്റൈപെന്‍ഡ്, ലംപ്സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു സഹായവും ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഗണ്യമായി ഉയര്‍ത്തി. 40 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക കൊടുത്തുതീര്‍ത്തു. സ്വാശ്രയ കോളേജുകളിലെ ഫീസുകളടക്കം സര്‍ക്കാരാണ് നല്‍കുന്നത്. 2009-10ലെ ബജറ്റില്‍ പ്രീ-മെട്രിക് ഹോസ്റലുകളിലെ മെസ് അലവന്‍സ് 700 രൂപയില്‍നിന്ന് 1300 രൂപയായും പോസ്റ് മെട്രിക് ഹോസ്റലുകളിലേത് 900 രൂപയില്‍നിന്ന് 1500 രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന പ്രൊമോട്ടര്‍മാരുടെ ഓണറേറിയം 2000 രൂപയില്‍നിന്ന് 2500 രൂപയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് ഭൂമിയില്ലാത്തവര്‍ക്കു മുഴുവന്‍ കിടപ്പാടവും വീടില്ലാത്തവര്‍ക്കെല്ലാം വീടും നല്‍കുന്നതിനുള്ള പരിപാടി നടപ്പാക്കും. എട്ട്. മത്സ്യത്തൊഴിലാളികള്‍: ഏറ്റവും സമഗ്രവും നാടകീയവുമായ മാറ്റമുണ്ടായത് മത്സ്യമേഖലയിലാണ്. രണ്ടു രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയിലും സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ ആനൂകൂല്യത്തിന്റെ കാര്യത്തിലും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശാദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി. കയറ്റുമാതിക്കാരില്‍നിന്ന് അംശാദായം ഉറപ്പുവരുത്താന്‍ പുതിയ നിയമം ഉണ്ടാക്കി കുടിശ്ശിക തീര്‍ത്തു. മസൂകാല ട്രോളിങ് നിരോധനത്തില്‍നിന്ന് പരമ്പരാഗത മേഖലയെ ഒഴിവാക്കിക്കൊണ്ട് നിയമനിര്‍മാണം നടത്തി. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. തീരദേശ പാത സ്റേറ്റ് ഹൈവേയാക്കുന്നതിനുവേണ്ടി 500 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുഴുവന്‍ ഫിഷിങ് ഹാര്‍ബറുകളും നിര്‍മാണ ഭരണാനുമതി നല്‍കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കൃഷിക്കാരെപ്പോലെ കടാശ്വാസം പ്രഖ്യാപിച്ചു. ഇനിയിപ്പോള്‍ മത്സ്യസമ്പത്തിനുമേല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വത്തവകാശം നല്‍കുന്ന സമഗ്ര ജലപരിഷ്കരണ നിയമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒമ്പത്്. പരമ്പരാഗത വ്യവസായം: പാവങ്ങള്‍ ഉപജീവനം നടത്തുന്ന പരമ്പരാഗത വ്യവസായങ്ങളോടുള്ള യുഡിഎഫിന്റെ അവഗണനാപരമായ നടപടിയല്ല ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേത്. കശുവണ്ടി, കയര്‍, ഖാദി എന്നീ വ്യവസായങ്ങള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 79 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിച്ചത്. എല്‍ഡിഎഫ് ഭരണകാലത്താകട്ടെ 2009-10ലെ ബജറ്റ് അടക്കം 165 കോടി രൂപയാണ് ഈ വ്യവസായങ്ങള്‍ക്ക് ചെലവഴിക്കുന്നത്. പത്ത്. കാര്‍ഷിക മേഖല: കാര്‍ഷികമേഖലയില്‍ സ്വീകരിച്ച നടപടികള്‍ കൃഷിക്കാരുടെ ആത്മഹത്യക്ക് വിരാമമിട്ടു. കൃഷിക്കാര്‍ക്ക് ക്ഷേമപദ്ധതി ആരംഭിച്ചു, ക്ഷീരകൃഷിക്കാര്‍ക്ക് കാലിത്തീറ്റയ്ക്ക് കിലോയ്ക്ക് 50 പൈസ സബ്സിഡിയായി നല്‍കി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ, വിള ഇന്‍ഷുറന്‍സ്, 11 രൂപയ്ക്ക് സംഭരണം, വിത്ത്, വളം, കീടനാശിനി, വൈദ്യുതി, പമ്പിങ് എന്നിവയ്ക്ക് വര്‍ധിപ്പിച്ച സബ്സിഡി തുടങ്ങിയവ ഒരു പാക്കേജായി നടപ്പാക്കിയതിന്റെ ഫലമായി കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നെല്‍വയല്‍ വിസ്തൃതി 2008-09ല്‍ വര്‍ധിച്ചു. യുഡിഎഫിന്റെ കാലത്ത് നെല്ലു സംഭരണത്തിന് ഒരു രൂപാപോലും ചെലവഴിച്ചിട്ടില്ല. മൂന്നുവര്‍ഷംകൊണ്ട് നെല്ലുസംഭരണത്തിന് സബ്സിഡിയായി മാത്രം 117 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചു. കൃഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. വിധവകള്‍, വികലാംഗര്‍, അഗതികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ധസഹായത്തില്‍ ഗണ്യമായ വര്‍ധനയാണ് വരുത്തിയത്. കേരളത്തിലുള്ള മറുനാടന്‍ തൊഴിലാളികള്‍ക്കുകൂടി ക്ഷേമനിധി ആരംഭിക്കാന്‍പോവുകയാണ്. ഇപ്രകാരം സര്‍വതലസ്പര്‍ശിയായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് യുഡിഎഫ് തകര്‍ത്ത ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നു.
സുഹൃത്തെ,
ഇതാണ് ഇടതിന്റെ ഭരണനേട്ടങള്‍...
ദീപികയുടെ കള്ളപ്രചരണം താങ്കള്‍ ഏറ്റ് പാടേണ്ട ആവശ്യമില്ല.നേരുഅറിയുക....
കള്ളപ്രചരണം അവസാനിപ്പിക്കൂ....
നാരായണന്‍ വെളിയംകോട്.
അറിഞ്ഞതില്‍പ്പാതി പറയാതെപോയി...
പറഞ്ഞതില്‍പ്പാതി പതിരായും പോയി...
എന്ന പ്രസ്താവന ശരിവയ്ക്കുന്നതരത്തിലാണ് കേരളത്തിലെ ഇടതുപക്ഷമുന്നേറ്റത്തെക്കുറിച്ചുള്ള മാധ്യമവിശകലനങ്ങള്‍. അതിനുപ്രധാന കാരണം ഇടതുപക്ഷം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിലോമരാഷ്ട്രീയത്തിന്റേയും സര്‍വ്വതലസ്പര്‍ശിയായ കടന്നാക്രമണത്തിന്റെയും പിന്നിലെ സൃഗാല തന്ത്രങ്ങള്‍ തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനം എന്നും അപവാദ പ്രചാരണങ്ങളെ ഭേദിച്ചുമാത്രമേ മുന്നോട്ടുപോയിട്ടുള്ളൂ, അതാണ് ചരിത്രം.
കേരളത്തിലെ ഇടതുപക്ഷമുന്നേറ്റം പ്രധാനമായും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ സംഘടനാശേഷിയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ആ പാര്‍ട്ടിയ്ക്കെതിരെ നടക്കുന്ന ഗൂഢാലോചനകളും ആക്രമണവും ഗൌരവമായി കാണണം. ഒരു കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ തന്നെ പരസ്യമായ പണവും പിന്തുണയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അവര്‍ നേതൃത്വം കൊടുത്ത സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ പുറത്തുവന്നതാണ്. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ നേതൃത്വത്തെ തകര്‍ക്കുക എന്ന തന്ത്രം പയറ്റി തുടങ്ങിയിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍ പിന്നിടുന്നത്. ഇടതുപാര്‍ട്ടികളുടെയും ജനാധിപത്യപാര്‍ട്ടികളുടെയും സംസ്ഥാനനേതൃത്വം കൂട്ടായി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. അവരുടെ അജണ്ട മറ്റു ചിലതാണ്.
കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ 385 ഓളം കാര്യങ്ങളില്‍ 200 ലധികം കാര്യങ്ങള്‍ നടപ്പിലാക്കുകയോ ഫലപ്രദമായി തുടങ്ങി വയ്ക്കുകയോ ചെയ്തിരിക്കുന്നു. രാജ്യത്താകമാനം വിലക്കയറ്റം അനുഭവിച്ചപ്പോഴും വില നിയന്ത്രിച്ചുനിര്‍ത്തി. തൊഴില്‍മേഖലയെ സംരക്ഷിച്ചു. സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യംവച്ച് ഓരോ പടവുകളും കടക്കുകയാണ്. ഭരണതലത്തില്‍പ്പോലും സ്ത്രീപീഡനവും സ്വജനപക്ഷപാതവും കടുത്ത അഴിമതിയും ജനദ്രോഹനയങ്ങളും കൊടികുത്തിവാണിരുന്ന ഒരു ഘട്ടത്തില്‍; ജനം ചവിട്ടിപ്പുറത്താക്കിയ യു ഡി എഫ് രാഷ്ട്രീയത്തിനു മേലെയാണ് ഇന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സംവിധാനം 32 മാസങ്ങള്‍ക്കുമുമ്പ് അധികാരത്തില്‍ വന്നത്. അത് കേവലം ഒരു ഭരണമാറ്റം മാത്രമായിരുന്നില്ല, കേരളത്തിന്റെ പൌരസമൂഹം ആവശ്യപ്പെടുന്ന സാംസ്കാരികവും സാമൂഹികവുമായ ഒരു മുന്നേറ്റത്തിനാവശ്യമായ രാഷ്ട്രീയപരിസരം ഒരുക്കലായിരുന്നു.
അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും നടപ്പിലാക്കിത്തുടങ്ങിയ ഉദാരവത്ക്കരണ രാഷ്ട്രീയത്തിനെതിരായ ബദല്‍ സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്. ഈ നയങ്ങളുടെ വൈരുദ്ധ്യം കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് കേവലം രാഷ്ട്രീയ പകപോക്കലിനായിപ്പോലും കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നു. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ചെറുതും വലുതുമായ നേട്ടങ്ങള്‍ ബദല്‍ നയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിന് നേടാന്‍ കഴിഞ്ഞു. ആഗോളവല്കരണ രാഷ്ട്രീയം ഇന്ന് ചീട്ട് കൊട്ടാരംപോലെ തകരുമ്പോള്‍ കേരളത്തിലും ഇന്ത്യയിലും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന് തിളക്കം കൂടുകയാണ്.
രാഷ്ട്രീയ ഇച്ഛാശക്തിയും അഴിമതിരഹിത ഭരണവും മുഖമുദ്രയാക്കിയ കേരളത്തിലെ ഇടതുപക്ഷ ഭരണം സ്വജനപക്ഷപാതത്തിനും കൃത്യവിലോപത്തിനും പകരം ശാസ്ത്രീയതയും പ്ളാനിംഗുകളും സ്ഥാപിച്ചെടുത്തു. സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെടുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കാനും ഒരു ഗവണ്‍മെന്റിന്റെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും കഴിഞ്ഞു. കേരളത്തിന്റെ സാമൂഹ്യസാമ്പത്തികവികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ ഏറ്റെടുത്തു. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍ നിന്നും മോചിപ്പിക്കുവാനും വ്യാവസായികമേഖലയെ ഊര്‍ജ്ജസ്വലമാക്കി വ്യവസായങ്ങള്‍ ലാഭകരമാക്കാനും കഴിഞ്ഞു. നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം അറിയപ്പെട്ടു. അടിസ്ഥാനസൌകര്യവികസനത്തിനുണ്ടായ കുതിച്ചുചാട്ടം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ മാതൃകയാണ്.
വികസന സാഹചര്യമൊരുക്കുന്നകാര്യത്തിലും ഭരണനേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ സര്‍ക്കാരിന് പരക്കെ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്ന ഘട്ടമാണ്. പല അവാര്‍ഡുകളും സര്‍വ്വേഫലങ്ങളും ഈ ഗവണ്‍മെന്റിന് അനുകൂലമായി പുറത്തുവന്നത്; സര്‍ക്കാരിനെതിരെ നടക്കുന്ന അപവാദപ്രചരണങ്ങളുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്കുള്ള മറുപടിയാണ്. പരിസര ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍മല്‍ പുരസ്കാരം സംസ്ഥാനത്തെ അറുനൂറ് പഞ്ചായത്തുകള്‍ക്കും എണ്‍പത്തിനാല് ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും നാല് ജില്ലകള്‍ക്കും കിട്ടി. ഇതിനായി 4,10,000 വ്യക്തിഗത ടോയ്ലറ്റുകളും 113 ശുചിത്വസമുച്ചയങ്ങളും ഈ സര്‍ക്കാര്‍ നിര്‍മ്മിച്ചു, ഇതുവഴി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടോയ്ലറ്റ് സൌകര്യമുള്ള പ്രദേശമായി സംസ്ഥാനം മാറി. ഇത് തദ്ദേശസ്വയംഭരണവകുപ്പ് 2006 ല്‍ ആരംഭിച്ച മാലിന്യമുക്ത കേരളം പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരമാണ്; ഇതൊരു ഉദാഹരണം മാത്രമാണ്.
ഈയിടെ പുറത്തിറങ്ങിയ മാനവ വികസന റിപ്പോര്‍ട്ടുകളില്‍ കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണങ്ങളും നിരവധിയാണ്.ഔട്ട് ലുക്ക് മാസിക ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ മാനവവികസനത്തിന്റെ അളവുകോലുകളില്‍ ആദ്യത്തെ അഞ്ചിനങ്ങളില്‍ ഇടതുപക്ഷം നേതൃത്വം നല്കുന്ന കേരളം ഒന്നാമതെത്തി.
കേരളത്തിന്റെ വികസനത്തെ തടയുന്ന നിരവധി വൈതരണികളിലൊന്നാണ് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലായാലും ദുരിതാശ്വാസം, റേഷനരി എന്നിവയുടെ കാര്യത്തിലായാലും ഈ വിവേചനം പ്രകടമാണ്. കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ അന്യായമായാണ് വെട്ടിക്കുറച്ചത്. 2007 മാര്‍ച്ച് മാസം 1,13,420 ടണ്‍ അരി കേരളസംസ്ഥാനത്ത് തന്നിരുന്ന കേന്ദ്രം 2007 ഏപ്രില്‍ മുതല്‍ അത് 21,00 ടണായും 2008 ഏപ്രിലില്‍ 17,056 ടണ്‍ ആയും വെട്ടിക്കുറച്ചു. 2008 സെപ്റ്റംബര്‍ മുതല്‍ അതും നല്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. അരിയുടെ കാര്യത്തില്‍ ക്ഷാമം ഉണ്ടായപ്പോള്‍ വിലനിയന്ത്രിയ്ക്കാന്‍ കേരളസര്‍ക്കാര്‍ അരിക്കടകള്‍ തുടങ്ങി. അരി 14 രൂപയ്ക്കും 13.50 രൂപയ്ക്കും വിതരണം ചെയ്തു. ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് നിലച്ചപ്പോള്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ ശേഖരിച്ച് വിതരണം ചെയ്തു. ബംഗാളില്‍ നിന്നുപോലും അരി എത്തിച്ചു. കേരളത്തിനര്‍ഹമായ അരിയുടെ വിഹിതം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രഭക്ഷ്യവകുപ്പുമന്ത്രി ശരത്പവാര്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്തോടുള്ള വെല്ലുവിളിയായിരുന്നു. ഇവിടെയാണ് കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്ന സിപിഐ എം ന്റെ ആവശ്യത്തിന്റെ പ്രാധാന്യം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനുനേരെയുള്ള ഗോഷ്ഠികാണിക്കലാണ് യു പി എ സര്‍ക്കാരിന്റെ സംസ്ഥാനങ്ങളോടുള്ള സമീപനം അധികാരവും പണവും കേന്ദ്രത്തിനും ഉത്തരവാദിത്വങ്ങള്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും എന്നതാണ് സ്ഥിതി. ഈ നയം സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമ്പോഴാണ് പ്രതിസന്ധികള്‍ക്കപ്പുറത്തെ തീക്ഷ്ണസാന്നിദ്ധ്യമായി ഇടതുസര്‍ക്കാര്‍ മുന്നേറുന്നത്.
കാര്‍ഷികമേഖലയും പെന്‍ഷന്‍ പദ്ധതികളും
കാര്‍ഷികവ്യാവസായിക ഉല്പാദനത്തില്‍ ഒരു കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. അരിയ്ക്കും പലവ്യജ്ഞനത്തിനും പാലിനും മുട്ടയ്ക്കും എല്ലാം അന്യ സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ആവശ്യമുള്ള അരിയുടെ അഞ്ചിലൊന്ന് ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ നയം രൂപപ്പെടുത്തിയത്. കൃഷിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി, കൃഷി പ്രോത്സാഹിപ്പിക്കുകയാണ്. നെല്ലിന്റെ സംഭരണവില ഏഴ് രൂപയില്‍ നിന്നും പതിനൊന്നുരൂപയാക്കി വര്‍ദ്ധിപ്പിച്ചു. യു ഡി എഫ് ഭരണകാലത്ത് 1500 ല്‍ പരം കര്‍ഷകരാണ് ആത്മഹത്യചെയ്തത്. ആ ഘട്ടത്തില്‍ ആവശ്യമായ കേന്ദ്രസഹായം നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുത്ത സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടേയും കടം എഴുതിത്തള്ളി. അവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപവീതം സഹായധനം നല്കി. കടാശ്വാസനിയമം കൊണ്ടുവന്നു. കുട്ടനാട്ടിന് പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുത്തു. ഇടുക്കിയ്ക്കും ഒരു പദ്ധതി അംഗീകരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കി. കര്‍ഷകരെ സഹായിക്കുന്നതിന് കിസാന്‍ ശ്രീ ഇന്‍ഷുറന്‍സ് പദ്ധതിതുടങ്ങുകയും കര്‍ഷകപെന്‍ഷന്‍ പദ്ധതി ആവിഷ്ക്കരിയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തി. കിസാന്‍ അഭിമാന്‍ പദ്ധതിപ്രകാരം പെന്‍ഷന്‍ 300 രൂപയാക്കി. പെണ്‍മക്കള്‍ക്ക് കാല്‍ലക്ഷം രൂപാവരെ വിവാഹധനസഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും ഇതിന്റെ ഭാഗമാണ്.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും ഒരു ക്ഷേമപദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുകയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്കുകയും ചെയ്യുക എന്നതാണ് എല്‍ ഡി എഫ് നയം. ഷോപ്സ് ആന്റ് എസ്റ്റാബ്ളിഷ്‌മെന്റ് തൊഴിലാളിക്ഷേമനിധി നിയമം പാസാക്കി. ജോലിസ്ഥിരതയും പെന്‍ഷനും ഉറപ്പാക്കി. രാജ്യത്ത് ആദ്യത്തെ സംരംഭമാണിത്. ഇതുവരെയുള്ള വിവിധ പെന്‍ഷനുകളുടെ കുടിശികകള്‍ എല്ലാം കൊടുത്തുതീര്‍ത്തു. എല്ലാ പെന്‍ഷനുകളും 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ക്ഷീരകര്‍ഷക പെന്‍ഷന്‍, അസംഘടിതമേഖലയിലെ തൊഴിലാളി പെന്‍ഷന്‍, ചെറുകിട തോട്ടം തൊഴിലാളി പെന്‍ഷന്‍, പ്രവാസിക്ഷേമനിധി, എന്നിവ പുതിയ സംരംഭങ്ങളാണ്. തോട്ടം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു.അടച്ചുപൂട്ടിയിരുന്ന 39 തോട്ടങ്ങളില്‍ 31 ഉം തുറന്നു പ്രവര്‍ത്തിപ്പിച്ചു. സര്‍ക്കാരിന്റെ വികസനസമീപനത്തിന്റെ ഉത്തമോദാഹരണമാണ് കൃഷിക്കാരോടും തൊഴിലാളികളോടും ഉള്ള സമീപനം.
ധനസുസ്ഥിരതയും വ്യാവസായിക വളര്‍ച്ചയും
സംസ്ഥാനത്തിന്റെ ധനസുസ്ഥിരത ഉറപ്പാക്കാന്‍ രണ്ടര വര്‍ഷത്തെ എല്‍ ഡി എഫ് ഭരണത്തിന് കഴിഞ്ഞു. റോഡ്, പാലം, വ്യവസായപാര്‍ക്ക്, തുറമുഖം തുടങ്ങിയ അടിസ്ഥാന പശ്ചാത്തലസൌകര്യങ്ങളുടെ നിക്ഷേപത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായി. പൊതുവിതരണം, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയ ജനക്ഷേമപദ്ധതികള്‍ക്ക് ഒരു കുറവും വരുത്തിയില്ലെന്നു മാത്രമല്ല കൂടുതല്‍ വിപുലീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ പണം വായ്പയിലൂടെ കണ്ടെത്താനല്ല ശ്രമിച്ചത്. നികുതി വരുമാനം വര്‍ധിപ്പിച്ച് റവന്യൂ കമ്മി ഇല്ലാതാക്കാനാണ് ശ്രമം. 2010-11 സാമ്പത്തികവര്‍ഷം റവന്യൂ കമ്മി പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധനനയം രൂപീകരിച്ചത്. ഇത് കൈവരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ കണക്ക് വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന്റെ മൂലധന-റവന്യൂ ചെലവുകള്‍ ഗണ്യമായി ഇതിനകം വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ നല്ല നിലയില്‍ റവന്യൂ വരുമാനം ഉയര്‍ന്നതാണ് ചെലവ് വര്‍ദ്ധിച്ചിട്ടും കമ്മി കുറയ്ക്കാന്‍ കാരണം. വ്യാപാരികള്‍ക്ക് ഇ -ഫയലിങ് ഏര്‍പ്പെടുത്തിയത് വാണിജ്യനികുതിയില്‍ വന്‍ വര്‍ധനയ്ക്ക് ഇടയാക്കി.
സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തില്‍ സര്‍ക്കാര്‍ കൃഷിയ്ക്കും വ്യവസായത്തിനുമാണ് പ്രഥമപരിഗണനനല്കിയത്. ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും വ്യാവസായികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിയ്ക്കുകയും ചെയ്തു. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭകരമാക്കി. പരമ്പരാഗത വ്യവസായമേഖലയില്‍ വന്‍കുതിപ്പുണ്ടായി. കൈത്തറി, ഖാദി, ബാംബു തുടങ്ങിയ എല്ലാ മേഖലകളിലും ഉല്പാദന വിപണന വര്‍ദ്ധനവുണ്ടായി. ചെറുകിട വ്യവസായരംഗത്ത് വന്‍സാദ്ധ്യതകള്‍ കണ്ടെത്തി. വ്യാപാരമേളകളിലൂടേയും ഫെസ്റ്റുകളിലൂടെയും വില്പന ത്വരിതപ്പെടുത്തി. പയ്യന്നൂരില്‍ ഖാദി സുവര്‍ണ്ണജൂബിലി മന്ദിരവും കണ്ണൂരില്‍ ദിനേശ് ബീഡി വൈവിധ്യവല്ക്കരണവും ആരംഭിച്ച് പതിനായിരം കോടിരൂപയുടെ നിക്ഷേപത്തിന് ധാരണയുണ്ടാക്കി. 27 ലധികം പൊതുമേഖലവ്യവസായശാലകള്‍ ലാഭകരമാക്കി. കോഴിക്കോട് സ്റ്റീല്‍ കോംപ്ളക്സ് സ്റ്റീല്‍ അതോറിറ്റിയുമായി ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങി. കെ എം എം എല്ലില്‍ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറി ആരംഭിച്ചു. പാലക്കാട് ഇന്റഗ്രേറ്റഡ് ടെക്‍സ്റ്റയില്‍ പാര്‍ക്കും കാസര്‍ഗോഡ് എച്ച് എ എല്‍ യൂണിറ്റും കളമശ്ശേരിയില്‍ ഭെല്‍ യൂണിറ്റും തുടങ്ങാന്‍ പശ്ചാത്തലം ഒരുക്കി.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ പുതുവത്സരസമ്മാനമായിരുന്നു കോഴിക്കോട് പൂട്ടിക്കിടന്ന കേരള സോപ്പ്സ് ആന്റ് ഓയില്‍, കേരള സോപ്പ്സ് ലിമിറ്റഡ് എന്ന പേരില്‍ അതേ സ്ഥലത്ത് പുനരാരംഭിക്കാനുള്ള തീരുമാനം. 1992 ലെ യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാനും സ്ഥലവും സ്ഥാവരജംഗമങ്ങളും വില്ക്കാനും തീരുമാനിച്ച ഈ പൊതുമേഖലാസ്ഥാപനം 1996 ല്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. 2002 ല്‍ യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും സ്ഥാപനം അടച്ചുപൂട്ടി. ഇപ്പോള്‍ വൈവിദ്ധ്യങ്ങളായിട്ടുള്ള ടോയ്ലറ്റ് സോപ്പുകളും വാഷിംഗ് സോപ്പുകളും നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നു.
വര്‍ഷങ്ങളായി നഷ്ടത്തിലായിരുന്ന തിരുവനന്തപുരത്തെ കെല്‍ടെക് എന്ന സ്ഥാപനം കേന്ദ്രപ്രതിരോധവകുപ്പുമായുണ്ടാക്കിയ ധാരണപ്രകാരം ബ്രഹ്മോസ് എയറോ സ്പെയിസ് ഏറ്റെടുത്തു. ഇതോടെ കേന്ദ്രപൊതുമേഖലയുമായുള്ള അഞ്ച് സംയുക്തസംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായി. കാസര്‍ഗോഡുള്ള കിംഫ്രാ പാര്‍ക്കില്‍ ബി ഇ എല്‍ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് സെന്ററിന് തറക്കല്ലിട്ടു. യു ഡി എഫ് വില്പനയ്ക്ക് വച്ചിരുന്ന കോഴിക്കോട്ടെ സ്റീല്‍ കോംപ്ളക്സ് ലാഭത്തിലാക്കുകയും സെയിലുമായി ചേര്‍ന്ന് ധാരണാപത്രവും കരാറും ഒപ്പുവെച്ചതും അഭിമാനകരമായ നേട്ടമാണ്. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എന്ന മീറ്റര്‍ കമ്പനിയും യു ഡി എഫ് ഭരണകാലത്ത് തൊഴിലാളികളെ പിരിച്ചുവിട്ടും സ്ഥലം കച്ചവടത്തിനുവെച്ചും വില്ക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥാപനമാണ്. എന്നാല്‍ ഇന്ന് കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നുമാത്രമല്ല വൈവിധ്യവല്‍ക്കരണത്തിലൂടെ പുതിയ ശാഖകളും ആരംഭിച്ചു.
ഐ ടി മേഖലയിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായിട്ടുള്ള സമീപനങ്ങള്‍ സ്വീകരിച്ചു. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതിന് തുടക്കമായി. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരുന്നു നടപടി. ഐ ടി രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയ്ക്കായി 507 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്തു. നിലവിലുള്ള ടെക്നോപാര്‍ക്ക് 100 ഏക്കര്‍ കൂടി ഏറ്റെടുത്ത് വികസിപ്പിയ്ക്കുന്നു. എല്ലാ ജില്ലകളിലും ഐ ടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചു. ഐ ടി മേഖലയില്‍ 1200 കോടി രൂപയുടെ പുതിയ നിക്ഷേപം കണ്ടെത്തി. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ 60% ന്റെ വര്‍ദ്ധനവുണ്ടായി.
2006 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 42 പൊതുമേഖലാസ്ഥാപനത്തില്‍ 12 എണ്ണം മാത്രമാണ് ലാഭം ഉണ്ടാക്കിയിരുന്നത്. മറ്റുള്ളവ വില്ക്കാനോ കൈമാറ്റം ചെയ്യാനോ യു ഡി എഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം ഏറ്റെടുത്ത് 27 പൊതുമേഖലാ സ്ഥാപനം ലാഭത്തിലാക്കാന്‍ കഴിഞ്ഞു. മാത്രമല്ല സ്വകാര്യമൂലധനനിക്ഷേപത്തിനും അന്തരീക്ഷം ഒരുക്കി. 10000 കോടി രൂപയുടെ സ്വകാര്യനിക്ഷേപത്തിനുള്ള ധാരണയാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്.
നേടിയെടുത്ത നിക്ഷേപങ്ങളും പദ്ധതികളും
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തിയ നിരന്തരസമ്മര്‍ദ്ദത്തിനെതുടര്‍ന്ന് 20000 കോടിലധികം രൂപയുടെ കേന്ദ്രനിക്ഷേപം നേടിയെടുക്കാന്‍ കഴിഞ്ഞു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് 1184 കോടി രൂപയാണ് പ്രഖ്യാപിത കേന്ദ്രനിക്ഷേപം. കൊച്ചിയിലെ എന്‍ എല്‍ ജി ടെര്‍മിനലിന് 1600 കോടിയും പ്രത്യേകസാമ്പത്തികമേഖലകള്‍ക്ക് 1510 കോടിരൂപയുമാണ് എത്തുക. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയ്ക്ക് 6000 കോടി രൂപയാണ് കേന്ദ്രനിക്ഷേപം. എല്‍ ഡി എഫ് സര്‍ക്കാര്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയും ശക്തമായി ഇടപെടുകയും ചെയ്തതുവഴിയാണ് ഇതെല്ലാം നേടിയെടുക്കാന്‍ കഴിഞ്ഞത്. യു ഡി എഫ് ഭരണകാലത്ത് കേന്ദ്രനിക്ഷേപം വട്ടപ്പൂജ്യമായിരുന്നു. ജിംമിന്റെ പേരിലുള്ള മാമാങ്കം തട്ടിപ്പായിരുന്നെന്നും വ്യക്തമായി.
യു പി എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയിരുന്ന രാഷ്ട്രീയസാഹചര്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഉറപ്പാക്കാനും പാലക്കാട്ട് കോച്ച് ഫാക്ടറി നേടി എടുക്കാനും സര്‍ക്കാരിന് കഴിഞ്ഞു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്‌ഷിപ്പ്മെന്റ്, വല്ലാര്‍പാടം എന്നിവ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാട്ടി. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. എറണാകുളം എന്‍ എല്‍ ജി ടെര്‍മിനല്‍ തടസ്സങ്ങള്‍ നീക്കിയെടുക്കാനും പാലക്കാട് കഞ്ചിക്കോട് ബൃഹത്തായ കോച്ച് ഫാക്ടറി അനുവദിയ്ക്കാനും കഴിഞ്ഞു. കോച്ച് ഫാക്ടറിയ്ക്കാവശ്യമായ 5000 ത്തോളം ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചു. തിരുവനന്തപുരത്ത് ലോകോത്തര ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് നേടിയെടുത്തു.
ആരോഗ്യസുരക്ഷാപദ്ധതിയും 30 ലക്ഷത്തോളം പ്രവാസിമലയാളികളെ ഉള്‍പ്പെടുത്തിയുള്ള പ്രവാസി പെന്‍ഷന്‍ പദ്ധതിയും ഈ ഗവണ്‍മെന്റിന്റെ സംഭാവനയാണ്. കെ എസ് ആര്‍ ടി സി പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നടപടി സ്വീകരിക്കുകയും ആയിരം പുതിയ ബസ്സുകള്‍ നിരത്തിലിറക്കുകയും ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഈ ജനുവരിയില്‍ പ്രധാനമന്ത്രി സംസ്ഥാനത്ത് എഴിമലയില്‍ ഉദ്ഘാടനം ചെയ്തു. ഈ നാവിക അക്കാദമി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനം വലിയ പരിശ്രമമാണ് നടത്തിയത്. 1987 ജനുവരിയില്‍ തറക്കല്ലിട്ട പദ്ധതി നടപ്പാക്കാന്‍ അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ കുറ്റമറ്റ പുനരധിവാസപദ്ധതിനടപ്പാക്കി. ഭൂമി ഏറ്റെടുത്ത് നല്കി. റോഡുകളും ശുദ്ധജലവിതരണ പദ്ധതികളും ഉള്‍പ്പെടെ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കി. അടിസ്ഥാനസൌകര്യവികസനത്തിന് 50 കോടിയോളം രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ചെലവിട്ടത്.
ഭൂമിയും പാര്‍പ്പിടവും
മറ്റൊരു പ്രധാനകാര്യമാണ് സര്‍ക്കാര്‍ വകഭൂമി സംരക്ഷിക്കുക എന്നത്. അന്യാധീനപ്പെട്ട ഭൂമിയേറ്റെടുക്കാന്‍ മുമ്പ് യു ഡി എഫ് സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാതിരുന്ന സ്ഥാനത്ത് ഇടതുപക്ഷസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ 10000 ഏക്കര്‍ ഭൂമി വീണ്ടെടുത്തു. തുടക്കത്തിലുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ച് ഈ ഏറ്റെടുക്കല്‍ തുടരുകയുമാണ്. മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും വന്‍കിടക്കാരില്‍ നിന്ന് ഏറ്റെടുക്കുകയും ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും; ഭവനം ഇല്ലാത്തവര്‍ക്ക് വാസയോഗ്യമായ വീടും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള പദ്ധതി 2008 നവംബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട ഈ പദ്ധതി ചെങ്ങറ മോഡല്‍ സമരങ്ങളോടുള്ള സര്‍ക്കാര്‍ സമീപനവും വ്യക്തമാക്കുന്നു. കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടും കൃഷിഭൂമി കൃഷിക്കാര്‍ക്കാക്കി മാറ്റിക്കൊണ്ടും കുടികിടപ്പവകാശം സംരംക്ഷിച്ച് ഭൂപരിഷ്കരണം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍. കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായവീട് എന്ന ലക്ഷ്യം ഇ എം എസ് ഭവനപദ്ധതി മുന്നോട്ട് വയ്ക്കുന്നു. ഭൂവിതരണത്തില്‍ മൂന്നാറില്‍ മാത്രം 1662 ഏക്കര്‍ സ്ഥലം വിതരണം ചെയ്തു. മാതൃകാപരമായ ആദിവാസി പുനരധിവാസം ആറളത്ത് സര്‍ക്കാര്‍ നടപ്പാക്കി. വിവിധവകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു പദ്ധതി. 1000 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്കും. മുഴുവന്‍ പേര്‍ക്കും വീടുകള്‍ നിര്‍മ്മിയ്ക്കും. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും യാത്രാസൌകര്യത്തിനും പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ആദ്യഘട്ട നിര്‍മ്മാണത്തിനായി 28.72 കോടി രൂപ അനുവദിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി 887 പേര്‍ക്ക് തൊഴില്‍ കാഡുകള്‍ നല്കി.
മത്സ്യബന്ധനവും ജീവിതവും
എല്ലാകാലവും അവഗണനമാത്രം ലഭിച്ചിട്ടുള്ള ഒരു മേഖലയാണ് മത്സ്യത്തൊഴിലാളി മേഖല. എന്നാല്‍ ഈ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായ ആസൂത്രണവും ഇടപെടലും നടത്താനും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കൂടുതല്‍ ആശ്വാസം പകരുന്നതുമായ സമീപനം സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചു. 590 കിലോമീറ്റര്‍ കടലോരമുള്ള കേരളത്തില്‍ 222 മത്സ്യഗ്രാമങ്ങളിലായി 11 ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. ഇവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വന്‍പുരോഗതിയാണ് ഉണ്ടാക്കിയത്. 2008 നവംബര്‍ മുതല്‍ മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം നടപ്പിലാക്കി. മത്സ്യത്തൊഴിലാളികള്‍ 2007 വരെ എടുത്ത വായ്പകളില്‍ ആശ്വാസം നല്‍കുന്നതിന് പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു. 40000 മത്സ്യകച്ചവടത്തൊഴിലാളികളായ വനിതകള്‍ക്ക് സ്വന്തം കാലില്‍നില്ക്കാന്‍ പ്രാപ്തിയുണ്ടാക്കുന്നതിനായി 5000 രൂപാവീതം പലിശ രഹിതവായ്പ നല്കി വരുന്നു. 19000 പീലിങ് തൊഴിലാളികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് അനുവദിച്ചു. മത്സ്യസുരക്ഷാ എന്ന പേരില്‍ സംരക്ഷണ സംവിധാനം നടപ്പാക്കി. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ആകെ 8 ഹാര്‍ബറുകളാണ് ഉണ്ടായത്. എന്നാല്‍ ഈ സര്‍ക്കാര്‍ 20 പുതിയ മത്സ്യബന്ധന ഹാര്‍ബറുകള്‍ ലക്ഷ്യം വയ്ക്കുന്നു. 10 ഹാര്‍ബറുകളുടെ നിര്‍മ്മാണം ഇതിനകം തുടങ്ങിക്കഴിഞ്ഞു. 24 കോടി രൂപ മുതല്‍മുടക്കി തീരദേശറോഡുകളുടെ നിര്‍മ്മാണം നടക്കുന്നു. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന് പ്രഖ്യാപിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരും. ഉപരിതല മത്സ്യബന്ധനനിയമം പാസാക്കി. ട്രോളിംഗ് നിരോധനസമയത്ത് സൌജന്യറേഷനും 324 കോടിരൂപയുടെ ഭവന പദ്ധതിയും ഐ എസ്ആര്‍ ഓയുടെ സഹായത്തോടെ മത്സ്യബന്ധനത്തെ സഹായിക്കാനുതകുന്ന ബീക്കന്‍ സംവിധാനവും ഏര്‍പ്പാടാക്കി. പിടിക്കുന്ന മീനിന്റെ ഒന്നാമത്തെ അവകാശം തൊഴിലാളിയ്ക്ക് ആക്കാനും ഇടത്തട്ടുകാരെ തുരത്താനും വിദേശ ട്രോളറുകാരെ നിരോധിക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ ഈ മേഖലയില്‍ ഇടപതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്.
വിദ്യാഭ്യാസവും തൊഴിലും
ഉന്നതവിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ സമീപനം വിദ്യാഭ്യാസകച്ചവടത്തിനെതിരാണ്. സര്‍ക്കാര്‍ പാസ്സാക്കിയ "സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച നിയമം'' സാമൂഹ്യനീതിയും മെരിറ്റും ഉയര്‍ത്തിപ്പിടിക്കുന്നു. ചില കോടതി ഇടപെടലുകള്‍ ഉണ്ടെങ്കിലും മാനേജുമെന്റുകളുമായി നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നു. ഉന്നത വിദ്യാഭ്യാസകൌണ്‍സിലും ഹയര്‍സെക്കന്ററി സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ നടത്തിയ നീക്കങ്ങളെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സച്ചാര്‍കമ്മീഷന്‍ ശുപാര്‍ശകള്‍ വിദ്യാഭ്യാസരംഗത്ത് അംഗീകരിച്ച് നടപ്പാക്കുന്നു. മുസ്ളീം പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസസ്കോളര്‍ഷിപ്പും ഹോസ്റല്‍ , സ്റ്റെപന്റ്, മത്സരപരീക്ഷാപരിശീലനം എന്നിവയും മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടു.
നിയമനിരോധനം അവസാനിപ്പിച്ച് ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനങ്ങള്‍ നടത്താനും സാധ്യമായ എല്ലാ നിയമനങ്ങളും പി എസ് സി വഴിയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വകുപ്പ് അദ്ധ്യക്ഷന്‍മാരോട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ സ്വീകരിക്കാനും കൊടുത്ത സര്‍ക്കാര്‍ നിര്‍ദ്ദേശം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു.
പൊതുവില്‍ ജനക്ഷേമകരവും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായസംരംഭകര്‍ക്കും സഹായകരവുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് ഓരോ ചുവടുവെപ്പിലും കാണാന്‍ കഴിയും.
വര്‍ദ്ധിപ്പിച്ചിരുന്ന ബസ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു. പലഘട്ടങ്ങളിലായി അഞ്ചുതവണ പെട്രോളിനും ഡീസലിനും കേന്ദ്രം വില വര്‍ദ്ധിപ്പിച്ചിരുന്നു. ക്രൂഡോയിലിന് 150 ഡോളര്‍ വിലയുണ്ടായിരുന്ന സമയത്താണ് വില വര്‍ദ്ധിപ്പിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുത്തനെ താഴ്ന്ന് 34 ഡോളര്‍ വരെയായി വളരെകാലം തുടര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറായില്ല. ഉപഭോക്തൃസംസ്ഥാനമായ നമ്മുടെ സംസ്ഥാനത്തെ ഈ വിലവര്‍ദ്ധനവ് ദോഷകരമായി ബാധിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബസ്സ് ചാര്‍ജ്ജും ടാക്സിചാര്‍ജ്ജും കുറച്ചു.
കേരളത്തിലെ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ സര്‍വ്വതലസ്പര്‍ശിയായ വികസനപ്രവര്‍ത്തനത്തെ വിലയിരുത്തുകയും വേണം. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിയ്ക്കുകയും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മനുഷ്യന്റെ ചിന്തയേയും പ്രവൃത്തിയേയും മാറ്റിനിര്‍ത്തുകയുമാണ്. അത് തങ്ങള്‍ക്കെതിരായി മാറിവരുന്ന കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ മാനസികാവസ്ഥയെ തകിടം മറിയ്ക്കുവാനും; അതിലൂടെ രാഷ്ട്രീയലാഭം നേടാനുമാണ്. ഒരു പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുകൂടി കടന്നുവരുമ്പോള്‍; ദേശീയപ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധയെ മാറ്റിനിര്‍ത്താനും കള്ളപ്രചരണങ്ങള്‍ നടത്തി കേവലമാത്ര വൈകാരികത ഉയര്‍ത്തി ജനവിധി തങ്ങള്‍ക്കനുകൂലമാക്കാനും അങ്ങനെ ഇടതുപക്ഷത്തെ തകര്‍ക്കാനും വലിയ പരിശ്രമമാണ് നടക്കുന്നത്. ഇതിന് സിപിഐ(എം) ന്റെ ശക്തികേന്ദ്രമായ കേരളത്തെ പ്രതിലോമശക്തികള്‍ തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല തീവ്രവലതുപക്ഷക്കാരും വ്യക്തിമാത്രവാചക കസര്‍ത്തിന്റെ പിന്‍ബലമുള്ളവരും പക്ഷം ചേരുന്നു. പക്ഷെ എന്നും പ്രതീക്ഷിക്കാവുന്ന തടസ്സങ്ങള്‍ മാത്രമാണ് ഇടതുപക്ഷത്തിനുമുന്നിലുള്ളത്. അതിനാല്‍ ശക്തമായ മുന്നോട്ടുപോക്ക് എന്ന ലക്ഷ്യം ആയാസരഹിതവുമാണ്.
ഈ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ലോകസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട കഴിഞ്ഞ അഞ്ച് നിയമസഭകളിലേയ്ക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ബി ജെ പിയ്ക്കും മുന്നേറാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം ഒരു തിരിച്ചറിവായിരിക്കണം. വര്‍ഗ്ഗീയ അജണ്ടയ്ക്കും അവസരവാദത്തിനുമെതിരെയായിരുന്നു ജനവിധി. കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത കക്ഷികള്‍ സജീവമായി രംഗത്തുവരുന്നപക്ഷം അവര്‍ക്ക് അനുകൂലമായി ജനം ചിന്തിയ്ക്കുന്നുവെന്ന് തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്നു. സമകാലികചരിത്രത്തിലുടനീളം ബി ജെ പിക്കും കോണ്‍ഗ്രസിനും അനുകൂലമായി വോട്ട് ചെയ്ത ജനങ്ങള്‍ ഇരുകക്ഷികള്‍ക്കും എതിരെയുള്ളവര്‍ക്ക് അനുകൂലമായി ചിന്തിച്ചത് ശ്രദ്ധേയമാണ്. ഇവര്‍ക്കെതിരെയുള്ള ഒരു രാഷ്ട്രീയബദലിനുള്ള സാംഗത്യം 1977 ലും 89 ലും എന്നപോലെ ഇപ്പോഴും പ്രസക്തം തന്നെയാണ്.
തദ്ദേശസ്വയംഭരണം
എല്ലാവര്‍ക്കും പാര്‍പ്പിടത്തിന് 5000 കോടിയുടെ ഇ എം എസ് പദ്ധതി. വീണ്ടും ജനകീയാസൂത്രണപദ്ധതി; ഉല്‍പാദനമേഖലയ്ക്കു മുന്‍ഗണന. ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുംബശ്രീയുടെ സമഗ്ര പദ്ധതി. ശുചീകരണത്തിന് മാലിന്യമുക്ത കേരളം പദ്ധതി. സാനിറ്റേഷന്‍ മിഷനും ക്ളീന്‍കേരള മിഷനും സംയോജിപ്പിച്ച് ശുചിത്വമിഷന്‍. സ്ഥലംമാറ്റങ്ങള്‍ക്ക് മാതൃകാമാനദണ്ഡം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം ദേശീയമാതൃക. പദ്ധതി നടത്തിപ്പിന് പ്രത്യേക മിഷന്‍, നഗരവകുപ്പ് എന്നിവ സംയോജിപ്പിച്ച് ഊര്‍ജിത പ്രവര്‍ത്തനം. നിരാലംബകുടുംബങ്ങള്‍ക്കുള്ള ആശ്രയപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതി മുഴുവന്‍ പഞ്ചായത്തിലും, കേന്ദ്രപദ്ധതികള്‍ നേടുന്നതില്‍ റെക്കോര്‍ഡ് നേട്ടം- പിഎംജിഎസ്വൈ 294 കോടി, എസ് ജി ആര്‍ വൈ 102 കോടി, എന്‍ ആര്‍ഇ ജി പി 100 കോടി. ഗ്രാമവികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്രപദ്ധതികളുടെ നടത്തിപ്പില്‍ വന്‍പുരോഗതി, നഗരവികസനത്തിന് 3150 കോടിയുടെ പദ്ധതി, കെ എസ് യു ഡി പി 1450 കോടി, ഐന്‍ എന്‍ആര്‍യു എം-714 കോടി, യു ഐ ഡിഎസ്എസ്എം ടി-577 കോടി, ഐ എച്ച്എസ് ടി പി-111 കോടി, എസ് എസ് യുപി-298 കോടി. കെട്ടിടനികുതിയും ഭവന വായ്പ കുടിശ്ശികയും അടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. സംസ്ഥാനത്തൊട്ടാകെ ഘനം കുറഞ്ഞ പ്ളാസ്റ്റിക് നിരോധനം. 216 ഗ്രാമപഞ്ചായത്തിനും ആറു ബ്ളോക്കിനും നിര്‍മല്‍പുരസ്കാരം. തലസ്ഥാനവികസനത്തിന് വിശദ നഗരഗതാഗതാസൂത്രണ പദ്ധതി. കെട്ടിടനിര്‍മാണച്ചട്ടം സംസ്ഥാനത്തൊട്ടാകെ ബാധകമാക്കി. ബിപി എല്‍ പട്ടിക തയ്യാറാക്കാന്‍ പുതിയ മാനദണ്ഡം. ജനനമരണരജിസ്ട്രേഷന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം. കിലയ്ക്ക് ദേശീയ അംഗീകാരം. കുടുംബശ്രീ ചന്തകളിലൂടെ ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത. ഹജ്ജ് ഹൌസ് നിര്‍മാണം. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക സംവിധാനവും ബജറ്റ് വിഹിതവും. നഗരഗ്രാമവികസന കോര്‍പറേഷന്‍ ലാഭത്തില്‍. വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം നഗരസഭകള്‍ക്ക്. ഖരമാലിന്യസംസ്കരണത്തില്‍ വന്‍ പുരോഗതി. തദ്ദേശസ്വയംഭരണ വകുപ്പിന് എന്‍ജിനിയറിങ് കേഡര്‍. ധനപരകാര്യക്ഷമതയില്‍ തദ്ദേശസ്ഥാപനങ്ങള്‍ പുരോഗതിയില്‍. തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം കൂട്ടാന്‍ നടപടി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി. ജില്ലാ ആസൂത്രണ സമിതികള്‍ ശക്തിപ്പെടുത്തി, മേഖലാ നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ നടപടി. ഓഫീസുകള്‍ ജനസൌഹൃദമാക്കാന്‍ ഫ്രണ്ട് ഓഫീസുകള്‍.
കൃഷി
നെല്ലുല്‍പ്പാദനത്തില്‍ മുന്നേറ്റം. ഉല്‍പ്പാദനത്തില്‍ വര്‍ധന. പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി നെല്‍കൃഷി ഇന്‍ഷുറന്‍സ്. പ്രീമിയം തുക 250 രൂപയില്‍ നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരത്തുക 45 ദിവസത്തിനുതാഴെയുള്ള വിളവിന് ഹെക്ടറിന് 3000 ല്‍ നിന്ന് 7500 രൂപയായും 45 ദിവസം കഴിഞ്ഞുള്ളതിന് ഹെക്ടറിന് 5000 ല്‍ നിന്ന് 12,500 രൂപയായും വര്‍ധിപ്പിച്ചു. കീടരോഗബാധയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഇതാദ്യം. വിലത്തകര്‍ച്ചയില്‍പ്പെട്ട കേരവിപണിക്ക് ആശ്വാസമേകി പച്ചത്തേങ്ങ സംഭരണം. നാളികേര വികസനത്തിന് കേരശ്രീ സമഗ്ര പദ്ധതി. 724 ക്ളസ്റ്റര്‍ രൂപീകരിച്ചു. 18100 ഹെക്ടറില്‍ പദ്ധതി നടപ്പാക്കി. ബോധവല്‍ക്കരണ പദ്ധതികളുടെ ഫലമായി വെളിച്ചെണ്ണ ഉപഭോഗത്തില്‍ വര്‍ധന. കൂമ്പുചീയല്‍ നിയന്ത്രണത്തിന് പ്രത്യേക പാക്കേജ്. കോഴിക്കോട് ജില്ലയില്‍ 3.375 കോടി. മറ്റു ജില്ലകളില്‍ കര്‍ഷകരെ സഹായിക്കാന്‍ വന്‍ പദ്ധതി. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്. ജൈവ പച്ചക്കറി കൃഷി, തരിശുഭൂമിയിലെ പച്ചക്കറികൃഷി, തേന്‍ ഉല്‍പ്പാദനംപോലുള്ള അനുബന്ധ മേഖലകള്‍ എന്നിവയ്ക്കും ഊന്നല്‍. ഉല്‍പ്പാദന വര്‍ധനയ്ക്ക് ഹരിതശ്രീ. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളെ പച്ചക്കറി ജില്ലകളാക്കി. 2000 ഹരിതശ്രീ സംഘത്തിലൂടെ പദ്ധതി നടപ്പാക്കുന്നു. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ ഇടത്തട്ടുകാരില്ലാത്ത വിപണന പദ്ധതി, വട്ടവടയില്‍ ജൈവപച്ചക്കറി വില്‍പ്പനശാലയും ചില്ലറ വില്‍പ്പനകേന്ദ്രവും ഉടന്‍. ഓണക്കാലത്ത് പച്ചക്കറിവില ഉയരുന്നത് തടഞ്ഞ് കൃഷിവകുപ്പിന്റെ 322 ഗ്രാമീണ വിപണി. കൃഷിവകുപ്പും മറ്റ് ഏജന്‍സികളും ചേര്‍ന്ന് വിറ്റത് 3100 ടണ്‍ പച്ചക്കറികള്‍. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ കുരുമുളക്,കൃഷിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കശുമാവ് കൃഷിക്കും പുനരുജ്ജീവന പാക്കേജ്. നടപ്പുവര്‍ഷം ഇതിനായി വകയിരുത്തിയത് 48 കോടി രൂപ. കവുങ്ങുകൃഷിയുടെ മഞ്ഞളിപ്പുരോഗത്തിന് സത്വര നിയന്ത്രണം. ചെലവിട്ടത് 12.6 കോടി രൂപ. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കുട്ടായി ചര്‍ച്ചചെയ്യാന്‍ എല്ലാപഞ്ചായത്തിലും അദാലത്ത്. കൃഷിഭവന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കൃഷിമന്ത്രിയോട് നേരിട്ട് സംസാരിക്കാനും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുമായി കര്‍ഷകര്‍ക്ക് ടോള്‍ഫ്രീ ടെലിഫോണ്‍. മണ്ണൊലിപ്പ് നേരിട്ടിരുന്ന 41,000 ഹെക്ടര്‍ സംരക്ഷിച്ചു. ദേശീയ നീര്‍മറിപദ്ധതിയില്‍ 95,000 കര്‍ഷകര്‍ക്ക് പ്രയോജനം.
ആഭ്യന്തരം/ടൂറിസം
ഗുണ്ടാ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം ക്രിയാത്മകമാക്കി. പൊലീസില്‍ മൂവായിരത്തിലധികംപേരെ കൂടുതലായി നിയമിച്ചു. പൊലീസ് അക്കാദമിയെ ദേശീയശ്രദ്ധയിലെത്തിച്ചു. ഫലപ്രദമായ കുറ്റാന്വേഷണത്തിന് ഫോറന്‍സിക് ലാബില്‍ ഡി എന്‍ എ, ഫിംഗര്‍ പ്രിന്റ്, നുണപരിശോധന തുടങ്ങിയ സംവിധാനങ്ങള്‍. സൈബര്‍സെല്‍ ശക്തം. സൈബര്‍ ഫോറന്‍സിക് ഡിവിഷന്‍ ആരംഭിച്ചു. 188 പോലീസ് സ്റേഷന്‍ കമ്പ്യൂട്ടര്‍വല്ക്കരിച്ചു. എഫ് ഐ ആര്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. പരാതിക്ക് രസീത്. കസ്റ്റഡിമരണം, ലോക്കപ്പ് മര്‍ദനം എന്നിവയ്ക്ക് അറുതി. തെളിയാതെ കിടന്ന നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി. പൊലീസ് നിയമഭേദഗതി. കുറ്റാന്വേഷണവും ക്രമസമാധാനവും വിഭജിച്ചു. പ്രതിപക്ഷ നേതാവിനെകൂടി ഉള്‍പ്പെടുത്തി സുരക്ഷാ കമ്മീഷന്‍. പൊലീസിനെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ അതോറിറ്റി. 15 കൊല്ലം പൂര്‍ത്തിയാക്കിയ കോണ്‍സ്റ്റബിള്‍മാരെ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരാക്കി. 23 കൊല്ലം തികഞ്ഞവര്‍ക്ക് എഎസ്ഐ ഗ്രേഡ്. പാറാവ് ഡ്യൂട്ടിക്കാര്‍ക്ക് റിവോള്‍വര്‍. ഡ്യൂട്ടി സമയം എട്ടുമണിക്കുറാക്കാന്‍ നടപടി. പൊലീസുകാരുടെ മക്കള്‍ക്ക് പ്രവേശനത്തില്‍ പരിഗണന നല്‍കുന്ന കേന്ദ്രീയ വിദ്യാലയം. 20 സ്റ്റേഷനില്‍ ജനമൈത്രി പദ്ധതി. തീവണ്ടി യാത്രക്കാര്‍ക്ക് തുണയായി റെയില്‍ അലര്‍ട്ട്. വനിതാസെല്‍ശക്തമാക്കി. സ്ത്രീപീഡന കേസുകള്‍ക്കെതിരെ കര്‍ശന നടപടി. സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിഞ്ഞു. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച, ലെറ്റര്‍ ബോംബ്, മാള ഇരട്ടക്കൊലക്കേസ്, രാഷ്ട്രപതിക്ക് ഇ മെയില്‍ ഭീഷണി തുടങ്ങിയവ ഉദാഹരണം. തീവ്രവാദ പ്രവര്‍ത്തനത്തിനെതിരെ ഊര്‍ജിത നടപടി. 20 പുതിയ പൊലീസ് സ്റ്റേഷന്‍ മന്ദിരം. 12 സ്റ്റേഷന്‍ നവീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും വിളിപ്പുറത്ത്. പാലക്കാട് സൌത്ത് പൊലീസ് സ്റ്റേഷന്‍ ഇന്ത്യയിലെ മികച്ച സ്റ്റേഷന്‍. 29 ജയില്‍ നവീകരിച്ചു. തടവുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപദേശക സമിതി. തടവുകാരുടെ മാനസിക നവീകരണത്തിന് സമൂര്‍ത്തമായ പരിപാടികള്‍. ജയിലുകളില്‍ ബയോഗ്യാസ് പ്ളാന്റ്, മഴവെള്ള സംഭരണി, പച്ചക്കറി കൃഷി, നെല്‍കൃഷി. ജയില്‍ ആക്ട് പരിഷ്ക്കരിക്കാന്‍ സമിതി. വിചാരണയിലെ കാലതാമസം ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ്.
തൊഴില്‍ എക്സൈസ്
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ആയുര്‍വേദിക്, ഓട് വ്യവസായം, ഓയില്‍ മില്ലുകള്‍, ടിമ്പര്‍, പ്ളൈവുഡ്, മലഞ്ചരക്ക് വ്യാപാരമേഖല എണ്ണപ്പന എന്നീമേഖലകളിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി. സ്വകാര്യ തോട്ടംമേഖലയിലെ സ്റ്റാഫിന് മിനിമം വേതനം നിശ്ചയിക്കുന്നതിന് പ്രാഥമിക വിജ്ഞാപനം. സ്വര്‍ണം, വെള്ളി ആഭരണനിര്‍മ്മാണം, ഗാര്‍ഹികം, ഗാര്‍മെന്റ് ഫിഷ്പ്രോസസിങ്, റബര്‍ ക്രീപ്പ് മില്‍, ഹോസ്റ്റല്‍ ജീവനക്കാര്‍, കുടനിര്‍മ്മാണം തുടങ്ങി നിരവധി മേഖലകളില്‍ മിനിമം വേതനത്തിന് നടപടി. ഒഡേപെക് മുഖേന 1091 ഉദ്യോഗാര്‍ത്ഥികളെ വിദേശത്ത് ജോലിക്ക് അയച്ചു. 2008 ല്‍ മാത്രം 512 പേരെ അയച്ചു. കൂടുതല്‍ തൊഴിലവസരത്തിനായി പന്ത്രണ്ടിലധികം രാജ്യങ്ങളുമായി കത്തിടപാട് നടത്തി. ഒഡേപെക് 25 ലക്ഷം രൂപ ലാഭമുണ്ടാക്കി. കേന്ദ്രാവിഷ്കൃത ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിച്ചു. അഞ്ച് സെന്റ് വരെ ഭൂമിയുള്ള കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 665069 കുടുംബങ്ങള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹത. കൊച്ചിയില്‍ 3.32 കോടി രൂപ ചെലവില്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്പോന്‍സ് സെന്റര്‍ ആരംഭിക്കാന്‍ 20 സെന്റ് സ്ഥലം നല്‍കി. നിര്‍മാണം തുടങ്ങി. ഫണ്ടും അനുവദിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി വരുമാനം വര്‍ധിപ്പിക്കല്‍ തുണിത്തരങ്ങളുടെ വിറ്റുവരവില്‍ സെസ്. വെല്‍ഡിങ് ഇന്‍സ്റിറ്റ്യൂട്ടും മെറ്റീരിയല്‍ ടെസ്റ്റിങ് റിസര്‍ച്ച് സെന്ററും എറണാകുളത്തും കൊല്ലത്തും സ്ഥാപിക്കാന്‍ ഒരു കോടി രൂപ. തോട്ടം തൊഴിലാളികള്‍ക്ക് ക്ഷേമനിധി. തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ധിപ്പിക്കാന്‍ തയ്യല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള പ്രായം കുറയ്ക്കല്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി നിയമം. ബീഡിത്തൊഴിലാളി ഭവനപദ്ധതിക്ക് തൊഴിലാളിവിഹിതമായ 105.9 ലക്ഷം നല്‍കി. അടച്ചിട്ട 17തോട്ടങ്ങളില്‍ ഒമ്പതെണ്ണം തുറന്നു. പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളില്‍ സഹായം എത്തിക്കാന്‍ 2.98 കോടിയുടെ പദ്ധതി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ 1677.7 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിച്ചു. കശുവണ്ടി വ്യവസായം പുനരുദ്ധരിക്കാന്‍ കര്‍മ്മപദ്ധതി. കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി. കേരള സ്റ്റേറ്റ് ഏജന്‍സി ഫോര്‍ എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യൂ കള്‍ട്ടിവേഷന്‍ ഏജന്‍സി രൂപീകരിച്ചു. ഒന്നര കോടി രൂപ അനുവദിച്ചു. 229 ഏക്കറില്‍ കശുവണ്ടി കൃഷി. കെ എസ് സി ഡി സിക്കും കാപെക്സിനും 27 കോടി രൂപയും13 കോടി രൂപയും അനുവദിച്ചു. കശുവണ്ടി പരിപ്പിന്റെ സെയില്‍ടാക്സ് നാല് ശതമാനമാക്കി കുറച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശ്ശിക നല്‍കാന്‍ കെ എസ് സി ഡി സിക്കും കാപെക്സിനും അഞ്ച് കോടി. ഇ എസ് ഐ ആശുപത്രികളുടെ സൌകര്യം മെച്ചപ്പെടുത്തി, ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് കൊടുത്തുതീര്‍ത്തു. 14 ഐ ടി ഐ തുടങ്ങി. സെന്റേഴ്സ് ഓഫ് എക്സലന്‍സ് ആയി വര്‍ധിപ്പിക്കാനും നടപടി. 10 ഐ ടി ഐ യില്‍ ഫിനിഷിങ് സ്കൂള്‍. ഡിസൈന്‍ പഠനത്തിന് കേരള സ്റ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. ചാലക്കുടിയില്‍ പുതിയ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്. മള്‍ട്ടിപര്‍പ്പസ് ജോബ് ക്ളബ് എന്ന സ്വയം തൊഴില്‍ പദ്ധതി ആവിഷ്കരിച്ചു.
ഭക്ഷ്യസിവില്‍ സപ്ളൈയ്സ്
മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ്, മൂന്നു രൂപ നിരക്കില്‍ 20 ലക്ഷം ദരിദ്രകുടുംബങ്ങള്‍ക്ക് അരി. ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിച്ചു. രാജ്യത്തെ ഏറ്റവും കൂടിയ വിലയ്ക്ക് നെല്ല് സംഭരണം. സംഭരിച്ച നെല്ല് അരിയാക്കി റേഷന്‍കടകളില്‍. ഗുണമേന്മയുടെ ഫോര്‍ട്ടിഫൈഡ് ആട്ട 11 രൂപ നിരക്കില്‍ റേഷന്‍കടയില്‍. പ്രത്യേക അരിക്കടകളിലൂടെയും വില്‍പ്പനശാലകളിലൂടെയും 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 രൂപയ്ക്ക് പച്ചരിയും. ഉത്സവ വേളകളില്‍ 2400 ല്‍ പരം വില്‍പ്പനകേന്ദ്രങ്ങള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍. എല്ലാ സാധനവും ലഭിക്കുന്ന പീപ്പിള്‍സ് ബസാര്‍ ജില്ലതോറും. പകര്‍ച്ചവ്യാധി സമയത്ത് അഞ്ചുലക്ഷം സൌജന്യ ഭക്ഷ്യക്കിറ്റ്. സ്കൂള്‍ക്കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോയും പുതുവത്സരത്തിന് മൂന്നു കിലോയും അരി. 70 ലക്ഷം കുടുംബത്തിന് കുടുംബനാഥന്റെ ഫോട്ടോപതിപ്പിച്ച റേഷന്‍കാര്‍ഡ്. മാവേലി, ശബരി സ്റോറുകള്‍ക്കും ലാഭം മാര്‍ക്കറ്റുകള്‍ക്കും പുറമെ പതിനാലായിരത്തോളം റേഷന്‍കടകളിലൂടെ പൊതുവിതരണം. 22 പുതിയ മാവേലി മെഡിക്കല്‍ സ്റോര്‍. തിരുവന്തപുരം, എറണാകുളം, കോട്ടയം, തലശ്ശേരി എന്നിവിടങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും കോന്നിയില്‍ 70 കോടി മുതല്‍മുടക്കില്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിനും പ്രാരംഭ നടപടി. മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ അദാലത്ത്. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പശുഗ്രാമം. വിദര്‍ഭ പദ്ധതികളും ക്ഷീരകര്‍ഷകര്‍ക്കായി ക്ഷേമനിധിബില്ലും. യു ഡി എഫ് ഭരണകാലത്ത് സപ്ളൈകോയില്‍ നടന്ന 135 കോടിയുടെ അഴിമതിക്കേസുകളില്‍ സി ബി ഐ അന്വേഷണം.
ആരോഗ്യം
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍. 30 ശതമാനം വരെ വിലക്കുറവ്. ഔഷധരംഗത്തെ മാഫിയാപ്രവര്‍ത്തനം തടഞ്ഞു. സ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയ ആരോഗ്യ പരിപാടി. ആദിവാസി മേഖലകളില്‍ കൂടുതല്‍ ചികിത്സാസൌകര്യം. മൂന്ന് മെഡിക്കല്‍ കോളേജില്‍ എം ആര്‍ ഐ സ്കാനര്‍ സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സുമായി ധാരണാപത്രം. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ആര്‍ സി സിയിലും എം ആര്‍ ഐ സ്കാനര്‍. തീരദേശങ്ങളിലുള്ള 126 ആശുപത്രി സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് നവീകരണം. ഡോക്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ്, സ്പെഷ്യല്‍ പേ. മെച്ചപ്പെട്ട സേവനത്തിന് സ്പെഷ്യാലിറ്റി-അഡ്മിനിസ്ട്രേറ്റീവ് കാഡര്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കെ എസ്ഡിപിയെ പുനരുജ്ജീവിപ്പിച്ചു. തിരുവനന്തപുരത്തെ റീജണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അത്യാധുനിക ഉപകരണങ്ങള്‍. പാവപ്പെട്ട രോഗികള്‍ക്കുള്ള ധനസഹായത്തിനായി അഞ്ചു കോടി. പാലിയേറ്റീവ് പരിചരണനയം അംഗീകരിച്ചു.
ക്ഷയരോഗ നിര്‍ണയത്തിന് തിരുവനന്തപുരത്ത് 55 ലക്ഷം ചെലവിട്ട് ആധുനിക ലബോറട്ടറി. 18 വയസ്സ് വരെയുള്ള ക്യാന്‍സര്‍ രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സൌജന്യ ചികിത്സ. വിധവാവിവാഹത്തിന് കാല്‍ലക്ഷം ധനസഹായം. അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചു. പെന്‍ഷന് തീരുമാനം. 6746 പുതിയ അങ്കണവാടി. 13,492 പേര്‍ക്ക് പുതുതായി തൊഴില്‍. 6746 അങ്കണവാടികള്‍ക്ക് 3.37 കോടി. വയോജന പെന്‍ഷന്‍ 250 രൂപയും വികലാംഗ പെന്‍ഷന്‍ 200 രൂപയുമാക്കി. വയോജനങ്ങള്‍ക്ക് കാസര്‍ഗോട്ടും കോഴിക്കോട്ടും പകല്‍ പരിപാലന കേന്ദ്രം. ഈ വര്‍ഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ വികലാംഗ പുനരധിവാസപദ്ധതി. അംഗവൈകല്യമുള്ളവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുമുള്ള പെന്‍ഷന്‍ പ്രതിമാസം 200 രൂപയായും അഗതി (വിധവ) പെന്‍ഷനും 50 വയസ്സിനുമുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനും 200 രൂപയായും വര്‍ദ്ധപ്പിച്ചു.
ധനവകുപ്പ്
നവംബര്‍ അവസാനംവരെ വിവിധ പദ്ധതികളില്‍ 17, 500 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടു. മുന്‍ വര്‍ഷം ഇതേകാലത്ത് 15,500 കോടി. മൂലധനചെലവ് 534 കോടിയില്‍നിന്ന് 620 കോടിയായി. പദ്ധതി ചെലവ് 1614 കോടിയില്‍ നിന്ന് 1894 കോടിയായി. ചെലവിനത്തില്‍ വെട്ടിക്കുറവു വരുത്താതെ റവന്യൂകമ്മി ഒരു ശതമാനത്തില്‍ താഴെയാക്കി. 2004-05 ല്‍ 4.16 ശതമാനമായിരുന്ന ധനകമ്മി നവംബര്‍വരെ 1.52 ശതമാനംമാത്രം. സാമ്പത്തികമാന്ദ്യത്തിനിടയിലും വാണിജ്യനികുതി വരുമാനത്തില്‍ നവംബര്‍വരെ 26 ശതമാനം വര്‍ധന. മൂല്യവര്‍ധിത നികുതിയില്‍ യു ഡി എഫിന്റെ അവസാന വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം വര്‍ധന. പുതിയ ട്രഷറി നിയന്ത്രണങ്ങളില്ല; നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. യു ഡി എഫ് സര്‍ക്കാര്‍ ബാധ്യതയാക്കിയ, കരാറുകാരുടെ 26 മാസത്തെ കുടിശ്ശിക തീര്‍ത്തു. കയര്‍മേഖലയ്ക്ക് റെക്കോഡ് വിഹിതം. ഭാഗ്യക്കുറി വകുപ്പില്‍ കഴിഞ്ഞ വര്‍ഷം 46 ശതമാനവും ഈ വര്‍ഷം ഇതുവരെ 63 ശതമാനവും വളര്‍ച്ച. നാലു പുതിയ ലോട്ടറി. അനധികൃത ലോട്ടറികള്‍ക്കെതിരെ കര്‍ശന നടപടി. ലോട്ടറി വില്‍പ്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ക്ഷേമനിധി. ട്രഷറികളില്‍ പൌരാവകാശരേഖയും സോഷ്യല്‍ ഓഡിറ്റും. കെ എസ് എഫ് ഇക്ക് സ്വയംഭരണാധികാരം
വിദ്യാഭ്യാസം
നിയമനനിരോധനം പിന്‍വലിച്ചു. അധ്യാപകരുടെയും അനധ്യാപകരുടെയും മൂവായിരത്തിലധികം പുതിയ തസ്തിക. പ്ളസ് ടു സീറ്റ് വര്‍ദ്ധിപ്പിച്ചു. മലബാറിന്റെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന. ജനകീയചര്‍ച്ചയ്ക്കുവിധേയമാക്കി പാഠ്യപദ്ധതി പരിഷ്കരിച്ചു. ഐടിമേള എല്ലാ വര്‍ഷവും. വിദ്യാഭ്യാസപരിപാടികള്‍ നല്‍കുന്ന വിക്ടേഴ്സ് ചാനല്‍ പ്രാദേശിക കേബിള്‍ ശ്യംഖലവഴി ലഭ്യമാക്കി. അംഗീകാരമുള്ള മുഴുവന്‍ സ്കൂളിലും നാലാംക്ളാസ് വരെ മാതൃഭാഷാ പഠനം നിര്‍ബന്ധം. വിദ്യാഭ്യാസനിയമവും ചട്ടവും പരിഷ്കരിച്ചു. ആദ്യമായി അധ്യാപകര്‍ക്ക് ക്ളസ്റ്റര്‍ പരിശീലനം. പരിസ്ഥിതി അവബോധത്തിന് എന്റെ മരം പദ്ധതി. ചൈല്‍ഡ് സെന്‍സസ്. സമ്പൂര്‍ണ വിവരങ്ങളുമായി വെബ് സൈറ്റ്. പ്ളസ് ടു തലംവരെ സ്കൂളുകളില്‍ ജനാധിപത്യവേദികള്‍. എന്‍ട്രസ് പരിഷ്കരണത്തിന് നടപടി. സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു. കോളേജുതലത്തില്‍ ക്ളസ്റ്റര്‍ സമ്പ്രദായം. സര്‍വകലാശാലതലത്തില്‍ അധ്യാപകക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക തസ്തിക. പുതിയ നിയമനങ്ങള്‍. ബഹിരാകാശപഠനകേന്ദ്രം ആരംഭിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന് നടപടി. കേന്ദ്ര സര്‍വകലാശാലയ്ക്ക് തത്വത്തില്‍ അംഗീകാരം. കൊച്ചി സര്‍വകലാശാല രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സഹായപദ്ധതിക്ക് അംഗീകാരം നേടിയെടുത്തു. ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നടപടി. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററിന് ശ്രമം.
വൈദ്യുതി
സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി 80 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു. യു ഡി എഫ് ഭരണത്തില്‍ ആകെ 26.5 മെഗാവാട്ടുമാത്രം. ഒറീസയില്‍ ബൈതരണി കല്‍ക്കരിപ്പാടം നേടിയെടുത്തു. കല്‍ക്കരി ഖനനകമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിന് ആയിരം മെഗാവാട്ട് ലഭിക്കുന്ന ജനറേറ്റിങ് സ്റേഷന്റെ പണി തുടങ്ങി.
കാസര്‍ഗോഡ് 2400 മെഗാവാട്ടിന്റെ മെഗാ കല്‍ക്കരി നിലയത്തിന് നടപടിയായി. കാറ്റില്‍നിന്ന് 36 മെഗാവാട്ട് വൈദ്യുതി. പ്രസരണനഷ്ടം കുറയ്ക്കാന്‍ 1800 കോടിയുടെ പദ്ധതി. 206 സബ്‌സ്റ്റേഷനില്‍ 45 എണ്ണം പൂര്‍ത്തിയായി. പ്രസരണനഷ്ടം 25 ശതമാനത്തില്‍നിന്ന് 21 ആയി കുറഞ്ഞു. അന്താരാഷ്ട്ര നിലവാരമായ 15 ശതമാനത്തില്‍ എത്തിക്കാന്‍ പദ്ധതി. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനത്തിന് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം. ഇരിങ്ങാലക്കുട, മങ്കട, ആലപ്പുഴ, കുഴല്‍മന്ദം, കൊടകര, കല്ലൂപ്പാറ നിയമസഭാ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യൂതീകരണം. രണ്ടര വര്‍ഷത്തിനുള്ളില്‍ 11.48 ലക്ഷം കണക്ഷന്‍ നല്‍കി. 5103 കിലോമീറ്റര്‍ 11 കെ വി ലൈനും 6599 ട്രാന്‍സ്ഫോര്‍മറും 19,708 കിലോമീറ്റര്‍ എല്‍ ടി ലൈനും സ്ഥാപിച്ചു. ഉപഭോക്തൃ സംതൃപ്തിക്ക് നിരവധി നടപടി. 56 പേജ് അപേക്ഷാഫോറം രണ്ടു പേജാക്കി. ഫെബ്രുവരി ഒന്നുമുതല്‍ ഒരു മാസം വൈദ്യുതി അദാലത്ത്.
Post a Comment