തിരുവനന്തപുരം: കേരളത്തിൽ മുപ്പതുവർഷമായി തുടർന്ന ഇടതുമുന്നണി സംവിധാനം പിളർപ്പിന്റെ വക്കിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റ് ലഭിച്ചില്ലെങ്കിൽ ജനതാദൾ, കേരള കോൺഗ്രസ്- ജെ എന്നിവർ മത്സരിക്കുന്നതൊഴിച്ചുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. എം.എൻ സ്മാരകത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെളിയം ഈ നിലപാട് പ്രഖ്യാപിച്ചത്. 18 സീറ്റിലും മത്സരിക്കും എന്ന തീരുമാനത്തിന് അർത്ഥം കേരളത്തിലെ ഇടതുമുന്നണി പിളർന്നു എന്നല്ലേ എന്ന ചോദ്യത്തിന് അതുതന്നെയാണ് എന്നായിരുന്നു വെളിയത്തിന്റെ ഉത്തരം.
മുന്നണി പൊളിച്ചതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി വിജനും സി.പി.എമ്മിനുമാണ്. അവരുടെ അഹങ്കാരത്തിനു മുന്നിൽകീഴടങ്ങുന്ന പ്രശ്നമില്ല. നേരത്തെ ഒമ്പതു സീറ്റുകൾ മാത്രമായിരുന്നു സി.പി.എമ്മിന് ഉണ്ടായിരുന്നത്. ഇപ്പോൾ അത് പതിനാലായി. കാലാകാലങ്ങളിൽ ഘടകകക്ഷികളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാഴ്ത്തിയുമാണ് അവർ ഇത്രയും സീറ്റ് നേടിയത്. ആർ.എസ്.പിയുടെ സീറ്റു പൂർണമായും പിടിച്ചെടുത്തു. ജനതാദളിന്റെ അവസാനത്തെ അത്താണിയും കൈക്കലാലാക്കാനുള്ള ശ്രണമാണ് ഇപ്പോൾ. കോൺഗ്രസ് -എസിനെ നേരത്തെ ഒതുക്കിക്കെട്ടി. ഇവരോട് കാട്ടിയ തോന്ന്യാസങ്ങൾ സി.പി.ഐ വകവച്ചു കൊടുക്കുമെന്ന് പിണറായി വിജയൻ കരുതേണ്ട.
1965 -ലേയും 70 -ലേയും അനുഭവങ്ങൾ പിണറായി മറക്കേണെ്ടന്നും വെളിയം പറഞ്ഞു. മുന്നണി പൊളിച്ചത് പിണറായി വിജയനാണ്. ഇനി സി.പി.എമ്മുമായി സമവായ ചർച്ചയ്ക്കില്ലെന്നും വെളിയം വ്യക്തമാക്കി. മന്ത്രി സ്ഥാനം ഞങ്ങൾക്കൊരു പ്രശ്നമല്ല. ദേശീയ തലത്തിൽ ഇടത് ഐക്യം ശക്തിപ്പെടുത്താനും മൂന്നാം മുന്നണിക്കും ശ്രമിക്കുമ്പോൾ ഇവടെ ഘടകകക്ഷികളെ കാലുവാരുകയാണ് സി.പി.എം.
സി.പി.എം സ്ഥാനാർഥികളെ തീരുമാനിച്ച ഒരു മണ്ഡലത്തിലും അവർ പ്രവർത്തനം തുടങ്ങിയില്ല. എന്നാൽ തർക്കത്തിലിരിക്കുന്ന പൊന്നാനിയിൽ സ്ഥാനാർഥിയെ തീരുമാനിച്ച് അവർ പ്രവർത്തനവും തുടങ്ങി. ഇത് എവിടെത്തെ മുന്നണി മര്യാദയാണെന്ന് അദ്ദേഹം ചോദിച്ചു.
മന്ത്രിമാരെ പിൻവലിക്കണമോയെന്ന് 16 ന് തീരുമാനിക്കും. മുന്നണി സംവിധാനം തകർന്നതിന് പൂർണ ഉത്തരവാദിത്വം പിണറായി വിജയനായിരിക്കുമെന്നും വെളിയം വ്യക്തമാക്കി. ജനതാദൾ കോഴിക്കോട്ട് മത്സരിച്ചാൽ എതിർക്കില്ല. സി.പി.എമ്മിന്റേത് ധിക്കാരമാണെന്നും ഞങ്ങളുടെ സീറ്റ് പിടിക്കാനൊരുങ്ങിയാൽ രണ്ടുവഴിക്ക് പിരിയാം. സി.പി.ഐയെക്കൂടാതെ മത്സരിച്ചാൽ സി.പി.എം എല്ലാ സീറ്റിലും തോൽക്കും. സി.പി.ഐയും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിലൂടനീളം പിണറായി വിജയനെ പേരെടുത്തു വിമർശിക്കാനും വെളിയം ഭാർഗവൻ മടിച്ചില്ല.
കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന് ഏറ്റ ഈ കനത്ത തിരിച്ചടി കേന്ദ്രത്തിലെ മൂന്നാംമുന്നണി സ്വപ്നങ്ങളെയും തകിടം മറിക്കുകയാണ്.
കടപാട്: ദീപിക.കോം
Subscribe to:
Post Comments (Atom)
1 comment:
18 സീറ്റിലും മത്സരിക്കും എന്ന തീരുമാനത്തിന് അർത്ഥം കേരളത്തിലെ ഇടതുമുന്നണി പിളർന്നു എന്നല്ലേ എന്ന ചോദ്യത്തിന് അതുതന്നെയാണ് എന്നായിരുന്നു വെളിയത്തിന്റെ ഉത്തരം.
Post a Comment